തൃശൂർ പൂരത്തിന് തിങ്കളാഴ്‌ച കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. തിരുവമ്പാടിയിൽ പകൽ 11.30നും 11.45 നും മധ്യേയാണ് കൊടിയേറ്റം. ആലിലയും മാവിലയും ദർഭയും കൊണ്ടലങ്കരിച്ച കവുങ്ങിൻ കൊടിമരം ഉയർത്തുന്നതോടെ പൂരാവേശത്തിലേക്ക് നഗരം കടക്കും. ഉച്ചയ്ക്കുശേഷം തിരുവമ്പാടിയുടെ പന്തലുകളായ നായ്ക്കനാലിലും നടുവിലാലിലും പൂരക്കൊടികളുയർത്തും.
പാറമേക്കാവ് കൊടിയേറ്റം പകൽ 12ന് നടക്കും. കൊടിയേറ്റത്തിനുശേഷം പൂരത്തിന്റെ വരവറിയിച്ച് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തും. ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടിയേറ്റം നടക്കും. വെള്ളിയാഴ്‌ച വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 30നാണ് പൂരം. മെയ് ഒന്നിന് പുലർച്ചെ വെടിക്കെട്ടും ഉച്ചക്ക് സമാപന വെടിക്കെട്ടും നടക്കും.