യാത്രക്കൂലി ഇനത്തിൽ റെക്കോഡ് വരുമാനം നേടി ദക്ഷിണ റെയിൽവേ. 2022–-23ൽ 64 കോടി യാത്രക്കാരിൽനിന്ന് 6,345 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. 2021–-22 സാമ്പത്തികവർഷത്തെക്കാൾ 80 ശതമാനത്തിന്റെ (3539.77 കോടി) വർധനയാണിത്. ചരക്കുകൂലിയിനത്തിൽ 3637.86 കോടി ലഭിച്ചു. 2021–-22 സാമ്പത്തികവർഷത്തെക്കാൾ 30 ശതമാനത്തിന്റെ വർധന. 3.8 കോടി ടൺ ചരക്കുകളാണ് കൈകാര്യം ചെയ്‌തത്. മുൻ സാമ്പത്തികവർഷത്തെക്കാൾ 24 ശതമാനം അധികമാണിത്. ദക്ഷിണ റെയിൽവേ സ്ഥിരമായി ലാഭമുണ്ടാക്കുമ്പോഴാണ് റെയിൽവേ മൊത്തത്തിൽ നഷ്‌ടത്തിലാണെന്ന് കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവ് പറയുന്നത്. ഇത് സ്വകാര്യവൽക്കരണം വേഗത്തിലാക്കാനാണെന്ന് വിമർശമുണ്ട്.