തൃശൂർ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങൾ ഉപയോഗിക്കാൻ അനുമതി. പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പ്രത്യേക അനുമതിയാണ് ലഭിച്ചത്. ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട്, ഗുണ്ട് എന്നി പരമ്പരാഗത ഇനങ്ങൾ വെടിക്കെട്ടുകളിൽ ഉപയോഗിക്കുവാൻ 2008 മുതൽ നിയന്ത്രണങ്ങളുണ്ട്. 2016 ലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനുശേഷം ഇത് ശക്തമാക്കിയിരുന്നു.
എന്നാൽ, തൃശൂർ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങൾ ഉപയോഗിക്കുന്നതിന് പെസോയുടെ പ്രത്യേക അനുമതി ഈ വർഷവും ലഭിച്ചതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. 30നാണ് ഇത്തവണ തൃശൂർ പൂരം. 28നാണ് സാമ്പിൾ വെടിക്കെട്ട്. മെയ് ഒന്നിന് പുലർച്ചെയാണ് പ്രധാന വെടിക്കെട്ട്. അന്ന് പകൽ 12ന് ഉപചാരം ചൊല്ലലിനുശേഷം പകൽവെടിക്കെട്ടും നടക്കും.