ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ താഴുന്നു. ഇന്നലെ രാവിലെ ഏഴിലെ കണക്കനുസരിച്ച് 2,336.86 അടിവെള്ളമാണ് അണക്കെട്ടിലുള്ളത്. ഇതു സംഭരണശേഷിയുടെ 35 ശതമാനമാണ്. പ്രതിദിനം ഒരടി വെള്ളം വീതം കുറയുകയാണ്.
സംസ്ഥാനത്തു റിക്കാർഡ് ഭേദിച്ചു വൈദ്യുതി ഉപഭോഗം വർധിച്ചതോടെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം പരമാവധിശേഷിയിലെത്തി. ഇതാണ് ഇടുക്കിയിലെ ജലനിരപ്പ് പെട്ടെന്നു കുറയാൻ കാരണം. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
2280 അടിയിലേക്ക് ജലനിരപ്പ് താഴ്ന്നാൽ ഡെഡ് സ്റ്റോറേജിലെത്തും. വൈദ്യുതി വകുപ്പിനു കീഴിലുള്ള വലിയ അണക്കെട്ടുകളുള്ള ഗ്രൂപ്പ് ഒന്നിൽ 39 ശതമാനവും ഗ്രൂപ്പ് രണ്ടിൽ 33 ശതമാനവും ഗ്രൂപ്പ് മൂന്നിൽ 31 ശതമാനവും വെള്ളമാണുള്ളത്.
എല്ലാ അണക്കെട്ടുകളിലുമായി 39 ശതമാനം വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. സംസ്ഥാനത്തു കാലവർഷം എത്താൻ 40 ദിവസത്തോളം അവശേഷിക്കുന്നുണ്ട്. ഇതിനു മുന്പ് ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യമുണ്ടായാൽ വൈദ്യുതി ഉപഭോഗം കൂടിയനിലയിൽ തുടരുകയും പുറത്തുനിന്നു കൂടിയ വില നൽകി വൈദ്യുതി വാങ്ങേണ്ടതായും വരും. ഇതു ബോർഡിനു വൻ ബാധ്യതയായി മാറിയേക്കാം.
അതേസമയം, ഇന്നലെയും സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം പുതിയ റിക്കാർഡിട്ടു.ഇന്നലെ 100.3586 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ഇതിൽ 30.7081 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ 69.6505 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നു എത്തിച്ചു. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയതു പാലക്കാടാണ്.
40 ഡിഗ്രി സെൽഷസായിരുന്നു ഇവിടുത്തെ താപനില. കൊല്ലം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രിയും കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിൽ 37 ഡിഗ്രിയുമായിരുന്നു താപനില. അതേസമയം, ഈ മാസം 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.