സിബിഎസ്ഇ, ഐസിഎസ്ഇ, അണ് എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രണത്തിനായി ത്രിതല ഫീ റഗുലേറ്ററി കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
സിബിഎസ്ഇ സ്കൂളുകളില്‍ ഫീസ് നിര്‍ണയത്തിനു നിയമപരമായ ഫോറം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തുടര്‍ന്ന് തീര്‍പ്പാക്കി.
സ്കൂള്‍, ജില്ലാ, സംസ്ഥാന തല സമിതികള്ക്കാണു രൂപം നല്‍കേണ്ടതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.സ്കൂളുകളിലെ സൗകര്യങ്ങള്‍ക്കനുസരിച്ച് ഫീസ് നിര്‍ണയിക്കും. സ്കൂള്‍തല കമ്മിറ്റിയില്‍ മൂന്നു പിടിഎ പ്രതിനിധികള്‍ ഉണ്ടാകും. മൂന്നു മാസത്തിലൊരിക്കല്‍ കമ്മിറ്റികള്‍ യോഗം ചേരണം.
ശമ്പളം, വെള്ളം, വൈദ്യുതി, ലാബ്, തുടങ്ങിയ ചെലവുകള്‍ പരിഗണിച്ച് ഫീസ് നിര്‍ണയിക്കും.കമ്മിറ്റി നിശ്ചയിക്കുന്ന ഫീസില്‍ കൂടുതല്‍ സ്കൂളുകള്‍ വാങ്ങരുത്. കാരണം വ്യക്തമാക്കി രസീത് നല്‍കാതെ ഒരു ഫീസും ഈടാക്കരുത്.കാപ്പിറ്റേഷന്‍ ഫീ, റീ അഡ്മിഷന് ഫീ എന്നിവ പാടില്ല.സ്കൂള്‍തല സമിതി ഫീസ് നിര്‍ണയത്തില്‍ പരാജയപ്പെട്ടാല്‍ ജില്ലാതല സമിതിക്കു റഫര്‍ ചെയ്യാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാതല സമിതിയുടെ ചെയര്‍മാനായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ നോമിനേറ്റ് ചെയ്യുന്ന ഡിഇഒ കണ്‍വീനറായിരിക്കും. അണ് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളുടെ ഒരു പ്രതിനിധിയടക്കം അംഗങ്ങളാകും. എല്ലാ വര്‍ഷവും ഡിസംബർ 31 നകം സമിതികള്‍ രൂപീകരിക്കണം, ഫീസ് നിര്‍ണയ പരാതികളില്‍ ജില്ലാതല സമിതിക്ക് തീരുമാനമെടുക്കാം.
സംസ്ഥാനതല സമിതിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായ എട്ടംഗ സമിതി ഉണ്ടാകും. അഡി. ഡയറക്ടറായിരിക്കും കണ്‍വീനര്‍. ജില്ലാതല സമിതികളുടെ ഉത്തരവുകള്‍ സംസ്ഥാനതല സമിതി പരിശോധിക്കും.
ജില്ലാതല സമിതിയുടെ ഉത്തരവ് പാലിക്കാതിരുന്നാല്‍ സംസ്ഥാനതല സമിതി ഇടപെടും. സംസ്ഥാന സമിതിയുടെ ഉത്തരവ് പാലിച്ചില്ലെങ്കില്‍ നടപടിക്കായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്