തിരുവനന്തപുരം ∙ കേരളത്തിൽ വൈദ്യുതി സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനുള്ള ആദ്യ ഘട്ട ടെൻഡർ നടപടി പൂർത്തിയാക്കി ജൂൺ 15നു മുൻപു കരാർ നൽകിയില്ലെങ്കിൽ വൈദ്യുതി വിതരണരംഗം നവീകരിക്കുന്ന ആർഡിഎസ്എസ് പദ്ധതിക്കുള്ള കേന്ദ്ര ധനസഹായമായ 2,200 കോടി രൂപ നഷ്ടപ്പെടുമെന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തു 8,250 കോടി രൂപയുടെ ആർഡിഎസ്എസ് പദ്ധതി നടപ്പാക്കുന്നതിനാണു കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. കേന്ദ്ര ധനസഹായം തിരിച്ചടയ്ക്കേണ്ടതില്ല.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ഊർജ മന്ത്രി ആർ.കെ.സിങ് നേരിട്ടു വൈദ്യുതി ബോർഡ് പ്രതിനിധികൾക്കു മുന്നറിയിപ്പു നൽകുകയായിരുന്നു. ജൂൺ 15നു കരാർ നൽകുന്നില്ലെങ്കിൽ സംസ്ഥാനം ആർഡിഎസ്എസിൽ നിന്നു പിന്മാറുകയും സബ്സിഡി വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നതായിരിക്കും നല്ലത് എന്ന് അദ്ദേഹം അറിയിച്ചു. ആദ്യ ഘട്ടമായി കേന്ദ്രം നേരത്തെ 67 കോടി രൂപ നൽകിയെങ്കിലും അതിൽ 28 ലക്ഷം മാത്രമേ കേരളം ചെലവഴിച്ചുള്ളൂ. ശേഷിച്ച തുക തിരികെ അടയ്ക്കേണ്ടി വന്നു.
ആദ്യഘട്ടമായി 37 ലക്ഷം സ്മാർട് മീറ്റർ സ്ഥാപിക്കാനുള്ള വൈദ്യുതി ബോർഡിന്റെ ശ്രമം വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള എതിർപ്പിനെ തുടർന്നു കുടുങ്ങിക്കിടക്കുകയാണ്. ആദ്യ ഘട്ടത്തിന്റെ ടെൻഡർ എന്നു നൽകുമെന്നു കേന്ദ്ര മന്ത്രി ചോദിച്ചപ്പോൾ ജൂൺ അവസാനം എന്നു ബോർഡ് അധികൃതർ മറുപടി നൽകി. അതു പറ്റില്ലെന്നും ജൂൺ 15ന് അപ്പുറം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. രണ്ടാം ഘട്ട ടെൻഡർ ഡിസംബറിൽ നൽകണമെന്നും മന്ത്രി നിർദേശിച്ചു. സ്മാർട് മീറ്റർ ടെൻഡർ നടപടികൾ വൈദ്യുതി ബോർഡ് തുടങ്ങിയെങ്കിലും എതിർപ്പിനെ തുടർന്നു വൈദ്യുതി മന്ത്രി അതു നിർത്തിവച്ചിരിക്കുകയാണ്.