മുംബൈ ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ സൂര്യാഘാതമേറ്റ് രണ്ടുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 13 ആയി. മരിച്ചതിൽ 9 പേർ സ്ത്രീകളാണ്. ആശുപത്രിയിലുള്ള രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ചികിത്സയിലുള്ള 20 പേർക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ട്.
കടുത്ത വേനലിൽ, ഞായറാഴ്ച ഉച്ചവെയിലത്ത് നടത്തിയ മഹാരാഷ്ട്ര ഭൂഷൺ പുരസ്കാര വിതരണച്ചടങ്ങിൽ പങ്കെടുത്ത 150 പേരാണ് സൂര്യാഘാതത്തെ തുടർന്നു കുഴഞ്ഞുവീണത്. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് രാത്രിയോടെ മരിച്ചത്. ലക്ഷക്കണക്കിനു പേരെ പന്തൽ പോലും ഇല്ലാതെ മണിക്കൂറുകളോളം പൊരിവെയിലത്ത് ഇരുത്തി നടത്തിയ പരിപാടി വലിയ ദുരന്തത്തിൽ കലാശിച്ചത് മഹാരാഷ്ട്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. സംഭവം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്.
നവിമുംബൈയിലെ ഖാർഘറിൽ 306 ഏക്കർ വരുന്ന മൈതാനത്തായിരുന്നു പരിപാടി. ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ 10 ലക്ഷത്തോളം പേർ ചടങ്ങിനെത്തിയിരുന്നു. പുരസ്കാര ജേതാവായ സാമൂഹിക പ്രവർത്തകൻ അപ്പാ സാഹെബ് ധർമാധികാരിയുടെ അണികളാണ് ചടങ്ങിനെത്തിയവരിൽ ഭൂരിഭാഗവും. സംസ്ഥാന സർക്കാരിനെ നയിക്കുന്ന ബിജെപിയും ശിവസേനയും (ഷിൻഡെ) വൻതോതിൽ അണികളെ എത്തിച്ചിരുന്നു.