ന്യൂഡൽഹി∙ പുൽവാമയിൽ 2019 ഫെബ്രുവരിയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിനു കാരണമെന്നും അക്കാര്യം മോദിയോടു ചൂണ്ടിക്കാട്ടിയപ്പോൾ തൽക്കാലം മിണ്ടാതിരിക്കാനാണു മറുപടി ലഭിച്ചതെന്നും ആക്രമണം നടന്ന വേളയിൽ കശ്മീർ ഗവർണറായിരുന്ന സത്യപാൽ പറഞ്ഞു.
സേനാംഗങ്ങൾക്കു യാത്ര ചെയ്യാൻ അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ്ങിനോട് സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്ന് ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘അത്രയും സേനാംഗങ്ങളെ കൊണ്ടുപോകാൻ 5 വിമാനങ്ങൾ മതിയായിരുന്നു. പക്ഷേ, നൽകിയില്ല. സൈനികർ പോയ വഴിയിൽ സുരക്ഷാ പരിശോധന നടത്തിയില്ല. നമ്മുടെ പിഴവാണ് ഭീകരാക്രമണത്തിനു വഴിവച്ചതെന്ന് അന്നു വൈകിട്ട് മോദിയോടു പറഞ്ഞു. മിണ്ടാതിരിക്കാനും താൻ സംസാരിച്ചുകൊള്ളാമെന്നുമുള്ള മറുപടിയാണു ലഭിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം മുഴുവൻ പാക്കിസ്ഥാനുമേൽ കെട്ടിവയ്ക്കാനാണു നീക്കമെന്നു ഞാൻ മനസ്സിലാക്കി’ – സത്യപാൽ പറഞ്ഞു. പാക്കിസ്ഥാനുമേൽ കുറ്റം ചാർത്തി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള നീക്കമായിരുന്നോ കേന്ദ്ര സർക്കാർ നടത്തിയതെന്ന ചോദ്യത്തിനു ‘തീർച്ചയായിട്ടും’ എന്നായിരുന്നു സത്യപാലിന്റെ മറുപടി.