കോലാർ ∙ അദാനി വിഷയം പരാമര്‍ശിച്ച് കർണാടകയിലെ കോലാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രി അദാനിക്കുവേണ്ടിയും. പ്രധാനമന്ത്രി ഏത് രാജ്യത്ത് പോയാലും അദാനിക്ക് അവിടെ പദ്ധതികള്‍ കിട്ടും. 40% കമ്മിഷന്‍ വാങ്ങുകയാണു കര്‍ണാടകയില്‍ ബിജെപി ചെയ്തത്. ബിജെപി ഭരണത്തില്‍ നടന്നത് കുംഭകോണങ്ങള്‍ മാത്രമെന്നും രാഹുല്‍ ആരോപിച്ചു.
‘‘രാജ്യത്തെ പിന്നാക്കക്കാരുടെ എണ്ണമെത്ര? സര്‍ക്കാരിന് കണക്കുണ്ടോ? ഒബിസിക്കു വേണ്ടിയാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെങ്കില്‍ കണക്ക് പറയൂ. യുപിഎ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസിലെ വിവരങ്ങള്‍ പുറത്തുവിടണം. കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറി തസ്തികകളില്‍ അടക്കം ഒബിസി പ്രാതിനിധ്യം ഏഴു ശതമാനമേയുള്ളൂ’’– രാഹുല്‍ പറഞ്ഞു.
‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്നു 2019ൽ കോലാറിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണു രാഹുലിന് എംപി സ്ഥാനം നഷ്ടമായത്. നേരത്തേ മൂന്നുതവണ കോലാർ യാത്ര മാറ്റിവച്ചിരുന്നു. ‘ജയ് ഭാരത്’ എന്ന പരിപാടിക്കെത്തിയ രാഹുലിനെ വമ്പൻ സ്വീകരണമാണു കോൺഗ്രസ് ഒരുക്കിയത്. പരിപാടി നടക്കുന്ന കോലാറിലെ തമാക വ്യാവസായിക മേഖലയിൽ രാഹുൽ, മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചിരുന്നു.