തിരുവനന്തപുരം∙ ജലനിധി ശുദ്ധജല പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. 46 ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
7.5 കോടി ചെലവഴിച്ച് നിർമിച്ച കാസർകോട് ജില്ലയിലെ ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതി, 5 കോടി രൂപ മുടക്കി മലപ്പുറം ചോക്കാട് പഞ്ചായത്തിൽ പൂർത്തീകരിച്ച പദ്ധതി, വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ 2.45 കോടി ചിലവഴിച്ച് നിർമിച്ച പദ്ധതി, കണ്ണൂർ കുന്നോത്ത് 66 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മഞ്ഞക്കാഞ്ഞിരം ജലനിധി പദ്ധതി, കോട്ടയം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ 41.30 ലക്ഷം രൂപ മുടക്കി നിർമിച്ച പാമ്പൂരാൻ പാറ ജലനിധി പദ്ധതി, 20 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച വയനാട് പുൽപ്പളളിയിലെ പദ്ധതി തുടങ്ങിയവ ഉപഭോക്താക്കൾക്ക് യാതൊരു പ്രയോജനവും ലഭിക്കാതെ നിശ്ചലാവസ്ഥയിലാണെന്ന് വിജിലൻസ് കണ്ടെത്തി.
കോഴിക്കോട് കാട്ടിപ്പാറ പഞ്ചായത്തിലെ കണികയിൽ സ്ഥാപിച്ച ജലനിധി പദ്ധതി ആകെ രണ്ട് മാസം മാത്രമാണ് പ്രവർത്തിച്ചത്. പത്തനംതിട്ടയിലെ കണ്ണന്താനം പഞ്ചായത്തിൽ സ്ഥാപിച്ച 15 ജലനിധി പദ്ധതികളിൽ 6 എണ്ണം നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും കാസർകോട് ജില്ലയിലെ പെരിയ പഞ്ചായത്തിലെ രണ്ടു പദ്ധതികളും കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ നിള പദ്ധതിയും വർഷങ്ങളായി പ്രവർത്തനരഹിതമാണെന്നും വിജിലൻസ് കണ്ടെത്തി. പല പദ്ധതികളും ജലലഭ്യത ഉറപ്പ് വരുത്താതെ ആരംഭിച്ചിട്ടുള്ളതാണെന്നും ജലം ലഭിക്കാത്തതിനാൽ പല ഉപഭോക്താക്കളും കണക്ഷൻ സ്വയം വിച്ഛേദിക്കുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തി. ചില സ്ഥലങ്ങളിൽ ജലനിധി പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് നൽകുന്ന ജലം ശുദ്ധീകരിക്കാറില്ലെന്നും കണ്ടെത്തി.