ന്യൂഡൽഹി ∙ കാലവർഷത്തിൽ കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ശരാശരിയിലും ഉയർന്ന മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. വടക്കൻ ജില്ലകളിൽ മഴ കുറവായിരിക്കും.
മേയ് അവസാന വാരം ഐഎംഡി പുറത്തിറക്കുന്ന പുതുക്കിയ പ്രവചനത്തിൽ ഇതു മാറിയേക്കാം. കഴിഞ്ഞ 2 വർഷങ്ങളിലും ആദ്യഘട്ട പ്രവചനത്തിൽ ശരാശരിയിലും ഉയർന്ന മഴയെന്നു വിലയിരുത്തിയിരുന്നു. എന്നാൽ, മേയിലെ വിലയിരുത്തലിൽ ആ തോത് കുറച്ചിരുന്നു. രാജ്യത്താകെ കാലവർഷം സാധാരണ നിലയിലായിരിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടൽ.
ശരാശരിയിലും കുറവ് മഴയായിരിക്കും ഈ കാലവർഷത്തിൽ ലഭിക്കുകയെന്ന് സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമെറ്റ് പ്രവചിച്ചതിന്റെ പിറ്റേന്നാണ് ഐഎംഡിയുടെ വിലയിരുത്തൽ.
സമുദ്രോപരിതലത്തെ അസാധാരണമായ വിധം ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമായ എൽ നിനോ കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ മഴയുടെ അളവിനെ ബാധിക്കാനിടയുണ്ട്. എന്നാൽ എൽനിനോ രൂപപ്പെട്ട എല്ലാ വർഷങ്ങളും മോശം കാലവർഷമല്ല നൽകിയതെന്നു കാലാവസ്ഥാ വകുപ്പു വ്യക്തമാക്കി. എൽ നിനോ ഉണ്ടായിരുന്ന പല വർഷങ്ങളിലും ശരാശരിയോ അതിലേറെയോ മഴ ലഭിച്ചിരുന്നു.