ബജറ്റ് രേഖകൾ പ്രകാരം ഇൗ സാമ്പത്തിക വർഷം 25,646 കോടി രൂപ പൊതുവിപണിയിൽ നിന്നു കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 22,184 കോടി രൂപയാണ് കടമെടുക്കാൻ നിശ്ചയിച്ചിരുന്നതെങ്കിലും വിവിധ മേഖലകളിലെ മികവ് കണക്കിലെടുത്ത് കേന്ദ്രം അധികതുക കടമെടുക്കാൻ അനുവദിച്ചതിനാൽ ആകെ 35,339 കോടി കടമെടുക്കാനായി. ശരാശരി ഏഴര ശതമാനമെന്ന ഉയർന്ന പലിശ നിരക്കിലായിരുന്നു എല്ലാ വായ്പകളും. മുൻപ് 6 ശതമാനത്തോളം പലിശയ്ക്കു സർക്കാരിനു വായ്പ ലഭിച്ചിരുന്നു.
കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകൾ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെങ്കിലും അധികതുക അനുവദിച്ചതു കൊണ്ടു കൂടിയാണ് കഴിഞ്ഞ വർഷം ശമ്പളവും പെൻഷനും മുടങ്ങാതിരുന്നത്. നികുതി വരുമാനത്തിലെ വർധനയും പദ്ധതിച്ചെലവുകൾ അടക്കം നിയന്ത്രിച്ചതും സർക്കാരിനു തുണയായി.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള എല്ലാ കുടിശികയും താൽക്കാലികമായി മരവിപ്പിച്ചതിനാൽ ആ ഇനത്തിലും വലിയൊരു ചെലവ് ഒഴിവായിക്കിട്ടി. മേയിൽ സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുന്നതു കണക്കിലെടുത്താണ് 3,500 കോടി രൂപ കടമെടുക്കുന്നത്.
കഴിഞ്ഞ വർഷം കടമെടുത്തത് 35,339 കോടി
10 വർഷം മുതൽ 35 വർഷം വരെ തിരിച്ചടവ് കാലയളവിൽ കഴിഞ്ഞ വർഷം കടമെടുത്തത് 35,339 കോടി രൂപ. 7.31% മുതൽ 7.85 % വരെ പലിശ നിരക്കിൽ 22 തവണയായാണു കടമെടുത്തത്.