ഷൊർണൂരിൽ നിന്നു പ്രതിക്കു സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ഷൊർണൂരിലേക്കുള്ള യാത്ര മറച്ചുവയ്ക്കാൻ തുടക്കത്തിൽ തന്നെ ഉണ്ടായ ശ്രമം ഈ സംശയം ബലപ്പെടുത്തുന്നു. കോഴിക്കോട്ടു തന്നെ ആക്രമണം നടത്തണമെന്നുള്ള കൃത്യമായ ലക്ഷ്യത്തോടെയാണു പ്രതി ഡൽഹിയിൽ നിന്നു പുറപ്പെട്ടതെന്നും ടിക്കറ്റിന്റെ വിവരങ്ങൾ ലഭിച്ചതോടെ അന്വേഷണ സംഘം വിലയിരുത്തുന്നു.
തീവയ്പു നടന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഷൊർണൂരിൽ നിന്നാണു ഷാറുഖ് കയറിയതെന്നും പൊലീസ് മനസ്സിലാക്കിയതു ഷാറുഖിന്റെ മൊഴിയിൽ നിന്നല്ല. ഷൊർണൂരിൽ പെട്രോൾ വാങ്ങാനായി ഷാറുഖ് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറാണു മാധ്യമങ്ങളിൽ ചിത്രം കണ്ട് ഷാറുഖിനെ തിരിച്ചറിയുകയും സുഹൃത്തു വഴി പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ഇറങ്ങിയ സ്ഥലത്തിന്റെ പേര് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലിൽ ഷാറുഖിന്റെ മറുപടി.
മാർച്ച് 31ന് ഡൽഹിയിൽ നിന്നു കേരള സമ്പർക്ക ക്രാന്തി എക്സ്പ്രസിൽ കയറിയ ഷാറുഖ് ഏപ്രിൽ 2ന് രാവിലെ 4.49നാണ് ഷൊർണൂരിൽ ഇറങ്ങിയത്. വൈകുന്നേരമാണ് പെട്രോൾ വാങ്ങാൻ പോയത്. റെയിൽവേ സ്റ്റേഷനു മുന്നിലെ ഓട്ടോ സ്റ്റാൻഡ് ഒഴിവാക്കി 500 മീറ്റർ അകലെ ഷൊർണൂർ പരുത്തിപ്ര റോഡിനു സമീപത്തെ സ്റ്റാൻഡിൽ നിന്നാണ് ഇയാൾ പമ്പിലേക്ക് ഓട്ടോ വിളിച്ചത്. പെട്രോൾ വാങ്ങി തിരികെ ഇതേ സ്ഥലത്ത് എത്തിച്ചെങ്കിലും റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെന്നാണു ഡ്രൈവറുടെ മൊഴി.
രാത്രി 7.19ന് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറി. പകൽ മുഴുവൻ പ്രതി ഷൊർണൂരിൽ എന്തു ചെയ്യുകയായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല