മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നിയെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്കു കൂടി നീട്ടും. കഴിഞ്ഞ വർഷം മേയ് 31ന് ഇറക്കിയ ഉത്തരവിന്റെ കാലാവധി അടുത്ത അടുത്ത മാസം 27 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്.
ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായി വനം വകുപ്പു നിശ്ചയിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, കോർപറേഷൻ മേയർമാർ എന്നിവർക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കും അനുവദനീയ മാർഗങ്ങളിലൂടെ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ അധികാരം നൽകിയാണു വനം വകുപ്പ് ഉത്തരവിറക്കിയത്. ഒരു വർഷത്തിനിടെ മൂവായിരത്തോളം കാട്ടുപന്നികളെ കേരളത്തിൽ വെടിവച്ചു കൊന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുകളോ റിപ്പോർട്ടോ വന്നിട്ടില്ല.
കാട്ടുപന്നികളെ കൊല്ലുന്നവർക്ക് 1000 രൂപ വീതം തദ്ദേശ വകുപ്പു മുഖേന നൽകുമെന്നു സർക്കാർ അറിയിച്ചിരുന്നതെങ്കിലും ഉത്തരവിറക്കിയിട്ടില്ല. ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും വിഷയം പരിഹരിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.