കൊച്ചി ∙ മെഡിക്കൽ സമ്മേളനങ്ങൾ, ശിൽപശാലകൾ, സെമിനാറുകൾ തുടങ്ങിയവയിൽ മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുന്നതു പരിഗണിക്കാൻ നിർദേശം. കേന്ദ്ര ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ പ്രഫ. അതുൽ ഗോയൽ ഇക്കാര്യമാവശ്യപ്പെട്ടു രാജ്യത്തെ എല്ലാ മെഡിക്കൽ അസോസിയേഷനുകൾക്കും കത്തയച്ചു. ആരോഗ്യപ്രവർത്തകർ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്. മദ്യം ഒഴിവാക്കി നല്ല മാതൃക സൃഷ്ടിക്കാൻ മെഡിക്കൽ അസോസിയേഷനുകൾക്കു കഴിയും. അതിനു ശേഷം എല്ലാത്തരം സമ്മേളനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കാമെന്നു കത്തിൽ പറയുന്നു.
രാജ്യത്ത് ഒരു വർഷമുണ്ടാകുന്ന മരണത്തിന്റെ 63 ശതമാനവും സാംക്രമികേതര രോഗങ്ങൾ മൂലമാണ്. ഇതിൽ ഹൃദയസംബന്ധമായ അസുഖമാണ് ഏറ്റവും കൂടുതൽ– 27%. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ (11%), അർബുദം (11%), പ്രമേഹം (3%), മറ്റു രോഗങ്ങൾ (13%). പുകവലി,മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണരീതികൾ, വ്യായാമത്തിന്റെ കുറവ് എന്നിവയാണ് ഇത്തരം രോഗങ്ങൾ കൂടാനുള്ള പ്രധാനകാരണം. കരൾരോഗങ്ങൾ, അർബുദം, പക്ഷാഘാതം തുടങ്ങിയവയ്ക്കെല്ലാം മദ്യപാനം കാരണമാകുന്നു. ലോകത്തുണ്ടാകുന്ന മൊത്തം രോഗങ്ങളിൽ 5.1% മദ്യപാനം കാരണമാണെന്നും പ്രഫ. അതുൽ ഗോയൽ കത്തിൽ ചൂണ്ടിക്കാട്ടി.