കോഴിക്കോട് ∙ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊർണൂരിൽ നിന്ന്. പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട് അവിടെനിന്ന്, തീവയ്പ് നടത്തിയ ആലപ്പുഴ–കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ കയറുകയായിരുന്നു. ഷാറുഖ് കേരളത്തിലെത്തിയത് സമ്പർക് ക്രാന്തി എക്സ്പ്രസിലാണ്.
മാർച്ച് 31ന് ഡൽഹിയിൽ നിന്ന് കയറി ഷൊർണൂരിൽ ഇറങ്ങിയെന്നാണ് വിവരം. ആക്രമണത്തിനുശേഷം ട്രെയിനിൽനിന്ന് ചാടിയത് ഇരുന്നാണെന്നും പരുക്കേൽക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നുവെന്നും പ്രതി മൊഴി നൽകി. ഷാറുഖിന് ഇംഗ്ലിഷിൽ പ്രാവീണ്യമുണ്ടെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. മാതാപിതാക്കൾ പറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസം മാത്രമേയുള്ളൂ എന്നാണ്.
പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യംചെയ്യൽ തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിൽ ആണ് ചോദ്യം ചെയ്യൽ. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള പ്രാഥമിക വിവരങ്ങൾ ആദ്യഘട്ടത്തിൽതന്നെ ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള തെളിവെടുപ്പും വിവിധ ഇടങ്ങളിൽ നടക്കും.