മധുവിന് നീതി. നീതിദേവതയ്ക്ക് അഭിമാനം. നീതീന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ നാഴിക്കക്കല്ലായി വിധിന്യായം. മലയാളിയുടെ മനസ്സിൽ ദൈന്യതയുടെ മുറിവേൽപ്പിച്ച മധുവിന്റെ മുഖം ഓർമയില്ലേ. ആ മുഖം ഇനി നീതി ദേവതയുടെ കരുത്തിന്റെ പ്രതീകമായി മാറുന്നു. സമൂഹ മനഃസ്സാക്ഷിയെ ലജ്ജിപ്പിച്ച കള്ളസാക്ഷികൾക്ക് മാതൃകാപരമായ ശിക്ഷ. ഈ ശിക്ഷ കുറ്റവാളികൾക്ക് മാത്രമല്ല കുറ്റവാളികളെ സംരക്ഷിക്കുന്നവർക്കുള്ള മുന്നറിയിപ്പും. 5 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ, ആൾക്കൂട്ട മർദനത്തിന് ഇരയായ മധുവിന് നീതി ലഭിക്കുമ്പോൾ അതിനു വഴിയൊരുക്കിയത് ഏതാനും കോണുകളിൽ നിന്നുള്ള സമയോചിതവും ശക്തവുമായ ഇടപെടലുകളാണ്. സാക്ഷികൾ ഒന്നൊന്നായി കൂറുമാറിയപ്പോൾ നിയമലോകം ഞെട്ടി. സാക്ഷികളെ സ്വാധീനിക്കാൻ നടക്കുന്ന ശ്രമങ്ങൾ നേരിട്ട പൊലീസ് അവയുടെ തെളിവുകൾ ഒരു മിനിറ്റു പോലും വൈകാതെ കോടതിയിൽ ഹാജരാക്കി. അട്ടിമറി ശ്രമം ശക്തമായി നേരിട്ട മണ്ണാർക്കാട് പട്ടിക ജാതി വർഗ പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ ഒരു വേള ഇങ്ങനെ പറഞ്ഞു. ‘ഹോട്ടൽ മുറിയിൽ പ്രതികളും സാക്ഷികളും സംസാരിക്കുന്നത് ഇന്ത്യാ–പാക്ക് ബന്ധമല്ലെന്ന് കോടതിക്കറിയാം’. പൊലീസിനും നിയമ ലോകത്തിനും മധു കേസ് ഇനി പാഠ പുസ്തകമാണ്. നിയമ പോരാട്ടത്തിന്റെ വഴികളും വിധിയുടെ പ്രാധാന്യവും കേസ് നടത്തിപ്പിനു നേതൃത്വം നൽകിയ പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് വിശദമാക്കുന്നു.