രണ്ടിനു രാത്രിയുണ്ടായ സംഭവത്തിന്റെ വിശദാംശങ്ങൾ എലത്തൂർ റെയിൽവേ സ്റ്റേഷൻ പൊലീസ് പിറ്റേന്നു രാവിലെ രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകൾക്കു കൈമാറിയിരുന്നു. സംഭവസ്ഥലത്തുനിന്നു ലഭിച്ച മൊബൈൽ ഫോണിലെ നമ്പർ റജിസ്റ്റർ ചെയ്തിരുന്നതു ഷഹീൻ ബാഗിൽ നിന്നാണെന്ന വിവരവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് കേസന്വേഷണം ഷഹീൻ ബാഗിലേക്കെത്തുന്നത്.
മൂന്നിനു പ്രദേശത്തു രഹസ്യമായി അന്വേഷണം നടത്തിയ പൊലീസ് ഷാറുഖിന്റെ വീട്ടിലേക്കെത്തിയതു നാലാം തീയതിയാണ്. ഷാറുഖ് തന്നെയാണു സംഭവത്തിനു പിന്നിലെന്ന് ഏകദേശം ഉറപ്പിച്ച ശേഷമായിരുന്നു ഇത്.
അന്നു വൈകിട്ടു ഷാറുഖിന്റെ രണ്ട് ഇളയ സഹോദരങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. കേരളത്തിൽനിന്നെത്തിയ എടിഎസ് സംഘവും ഡൽഹി പൊലീസ് സ്പെഷൽ സെൽ അംഗങ്ങളും കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
ഷാറുഖ് ഡൽഹിയിലെത്തിയാൽ പിടികൂടാനുള്ള മുൻകരുതലും പൊലീസ് നടത്തിയിരുന്നു. ഇതിനിടെയാണു മഹാരാഷ്ട്രയിലെ രത്നാഗിരിയിൽനിന്നു പിടിയിലായ വിവരം പുറത്തെത്തുന്നത്.
പ്രതി ഷാറുഖ് രത്നാഗിരിയിലുണ്ടെന്ന വിവരം ഡൽഹി പൊലീസ് സ്പെഷൽ സെല്ലിനും ലഭിച്ചിരുന്നതായി സൂചനയുണ്ട്. അവർ അവിടേക്ക് എത്തുന്നതിനു മുൻപ് മഹാരാഷ്ട്ര എടിഎസ് പ്രതിയെ പിടികൂടി.
മകനെ മാർച്ച് 31 മുതൽ കാണാനില്ലായിരുന്നുവെന്നും ഏപ്രിൽ രണ്ടിനു രാവിലെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും പിതാവ് ഫക്രുദ്ദീൻ പൊലീസ് കസ്റ്റഡിയിൽ എടുക്കും മുൻപു ‘മനോരമ’യോടു പറഞ്ഞിരുന്നു.
ഷാറുഖിന്റെ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോൺ, ഷാറുഖിന്റെ സാമഗ്രികൾ എന്നിവയും ഡൽഹിയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം ചൊവ്വാഴ്ചയും ഇന്നലെയും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.