തിരുവനന്തപുരം
ട്രെയിൻ തീവയ്‌പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി പിടിയിലായിട്ടും ഒഴിയാതെ ദുരൂഹത. ഷഹീൻബാഗ് സ്വദേശിയായ ഇയാൾ കേരളത്തിലെത്തിയത് എന്തിന് എന്നതടക്കം പുറത്തുവരാനുണ്ട്. കേരളത്തിലെത്തിച്ച് ചോദ്യം ചെയ്‌താലേ പൂർണചിത്രം തെളിയൂ. മരപ്പണിക്കാരനായ ഷാറൂഖ് 31 വരെ ഷഹീൻബാഗിലുണ്ടായിരുന്നു. പിന്നീടാണ് കേരളത്തിലേക്ക് വരുന്നത്. രണ്ടിന് രാത്രി ട്രെയിനിൽ തീവച്ചശേഷം അതേ വണ്ടിയിൽ കണ്ണൂരിലെത്തിയെന്നും പിന്നീട് വണ്ടികൾ മാറിക്കയറി രത്നഗിരിയിലെത്തിയെന്നുമാണ് പ്രാഥമിക വിവരം.
പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിൽനിന്ന് കിട്ടിയ നോട്ട്‌ബുക്കിൽ തിരുവനന്തപുരം, കഴക്കൂട്ടം, കുളച്ചൽ, കന്യാകുമാരി തുടങ്ങി നിരവധി സ്ഥലനാമങ്ങളും പരാമർശിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം നേരത്തേ എത്തിയിരുന്നുവെന്ന സംശയവും അന്വേഷക സംഘത്തിനുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരണം. ആവശ്യമെങ്കിൽ ഇവിടങ്ങളിലെത്തിച്ച് തെളിവെടുപ്പും വേണ്ടിവരും. പ്രതി ഒറ്റയ്‌ക്കാണോ കൃത്യം നിർവഹിച്ചത് എന്നതാണ് പൊലീസ് തെരയുന്ന മറ്റൊരു പ്രധാന കാര്യം. ആരുടെയെങ്കിലും സംരംക്ഷണമില്ലാതെ അതിവേഗം അക്രമം നടത്തി സംസ്ഥാനം വിടാനാകുമോയെന്ന് പൊലീസ് സംശയിക്കുന്നു.
പ്രൊഫഷണൽ കുറ്റവാളികൾ സ്വീകരിക്കുന്ന രീതിയല്ല ഷാറൂഖ് അക്രമത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. പെട്രോളൊഴിച്ച് ട്രെയിൻ കത്തിക്കാനുള്ള ശ്രമം പാളിപ്പോയതാണോ എന്നതടക്കമുള്ള കാര്യങ്ങളിലും വ്യക്തത വരണം.