തിരുവനന്തപുരം ∙ കോവിഡ് ബാധിതരെ ചികിത്സിക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ നിശ്ചിത എണ്ണം പ്രത്യേക കിടക്കകൾ സജ്ജമാക്കണമെന്നും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽ തുടർചികിത്സ നൽകണമെന്നും ആരോഗ്യ വകുപ്പ്. സംസ്ഥാനത്തു കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ.
പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗം തുടങ്ങിയവയുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും നിർബന്ധമായും മാസ്‌ക് ധരിക്കണം. 60നു മുകളിൽ പ്രായമുള്ളവരും പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവരും രോഗലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യപ്രവർത്തകരും മാസ്‌ക് ധരിക്കണം.
ഇൻഫ്ലുവൻസ രോഗലക്ഷണങ്ങളുള്ള ഗർഭിണികളെ കണ്ടെത്താൻ ആശാ പ്രവർത്തകരെ നിയോഗിക്കണം. കിടപ്പുരോഗികൾക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികൾക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർമാർ ഉറപ്പുവരുത്തണം.