വയനാട്ടില്‍ ചികിത്സ കിട്ടാതെ ആദിവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ നടപടി. കുഞ്ഞ് ചികിത്സ തേടിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 22-ന് പുലര്‍ച്ചെയാണ് കാരാട്ടുകുന്ന് ആദിവാസി കോളനിയിലെ ബിനീഷ്-ലീല ദമ്പതികളുടെ കുഞ്ഞ് മരിച്ചത്.
കടുത്ത അനീമിയയും, പോഷകാഹാരക്കുറവും അതോടൊപ്പമുണ്ടായ കഫക്കെട്ടുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രസവ ശേഷം കുട്ടിയെ സന്ദര്‍ശിച്ച് പരിചരിക്കേണ്ട കാരക്കാമല സബ് സെന്റര്‍ ജീവനക്കാര്‍ക്കും, ഐസിഡിഎസ് അംഗങ്ങള്‍ക്കും വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പിന് വ്യക്തമായിരുന്നു.
മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും, പിന്നീട് ശിശുരോഗ വിദഗ്ധനെ കാണിച്ചാല്‍ മതിയെന്നും പറഞ്ഞ് തിരിച്ചയച്ച ഡോക്ടറും അനാസ്ഥ കാട്ടുകയായിരുന്നു.