ന്യൂഡൽഹി∙ കേരളത്തിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് അടക്കം ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശകളില്‍ തീരുമാനം വൈകുന്നതിനു കൃത്യമായ മറുപടി നല്‍കാതെ റെയില്‍വേ മന്ത്രാലയം. സര്‍വീസുകള്‍ തീരുമാനിക്കുന്നത് പതിവു രീതിയിലാണെന്ന ഒഴുക്കന്‍ മറുപടിയാണ് റെയില്‍വേ മന്ത്രിക്കുള്ളത്. രാഷ്ട്രീയകാരണങ്ങളാല്‍ തമിഴ്നാടിനെയും കേരളത്തെയും റെയില്‍വേ ബോര്‍ഡ് അവഗണിക്കുന്നുവെന്ന ആക്ഷേപത്തിനു കരുത്തു പകരുന്നതാണ് മന്ത്രി പാര്‍ലമെന്‍റില്‍ നല്‍കിയ ഉത്തരം
ദക്ഷിണ റെയില്‍വേ ആകെ 10 ശുപാര്‍ശകളാണ് നല്‍കിയിരുന്നത്. 5 പുതിയ ട്രെയിനുകള്‍ ആരംഭിക്കാനും 5 ട്രെയിനുകള്‍ നീട്ടാനും. ഇവ വിശദമായ പരിശോധനയ്ക്കു ശേഷമാണ് തീരുമാനിക്കുന്നതെന്നാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അടൂര്‍ പ്രകാശിന് ലോക്സഭയില്‍ േരഖാമൂലം നല്‍കിയ മറുപടി. പ്രയോഗികത, സാങ്കേതിക സാധ്യതകള്‍, കോച്ചുകളുടെയും യന്ത്രഭാഗങ്ങളുടെയും ഉള്‍പ്പെടെ ലഭ്യത എന്നിവ ഇക്കാര്യത്തില്‍ പരിഗണിക്കുമെന്നും റെയില്‍വേ മന്ത്രിയുടെ മറുപടിയിലുണ്ട്.
സ്പെഷലായി ഒാടിക്കുന്ന ചില ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കണമെന്ന് ആവശ്യമുണ്ട്. സ്പെഷല്‍ സര്‍വീസുകള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. സ്ഥിരം സര്‍വീസാക്കിയാല്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ കഴിയില്ലെന്നതും റെയില്‍വേ ബോര്‍ഡിന്റെ താല്‍പര്യക്കുറവിന് കാരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.