കോഴിക്കോട്
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിനിരയായ രോഗിയുടെ മൊഴി തിരുത്താൻ സമ്മർദം ചെലുത്തിയെന്ന പരാതിയിൽ ആറ് ജീവനക്കാർക്കെതിരെ നടപടി. അഞ്ചുപേരെ സസ്‌പെൻഡ് ചെയ്‌തു. ഒരു താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. യുവതിയുടെ പരാതിയിലാണ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാറിന്റെ നടപടി.
ഗ്രേഡ് ഒന്ന് അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് രണ്ട് അറ്റൻഡർമാരായ പി ഇ ഷൈമ, ഷലുജ, നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദിവസ വേതന ജീവനക്കാരി ദീപയെ പിരിച്ചുവിട്ടു.
ബുധൻ ഇവർ ഐസിയുവിലെത്തി കേസിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടുവെന്ന് യുവതി സൂപ്രണ്ടിന് പരാതിനൽകിയിരുന്നു. അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശംനൽകി. തൈറോയിഡ് ശസ്‌ത്രക്രിയക്ക് വിധേയയായ യുവതി കഴിഞ്ഞ ശനിയാഴ്‌ചയാണ് ഐസിയുവിൽ പീഡനത്തിന് ഇരയായത്. സംഭവത്തിൽ അറ്റൻഡർ (ഗ്രേഡ് ഒന്ന്) വടകര മയ്യന്നൂർ കുഴിപ്പറമ്പത്ത് എം എം ശശീന്ദ്രനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.