കണ്ണൂർ: മഴക്കാല പൂർവ ശുചീകരണം ജില്ലയിൽ സമയ ബന്ധിതമായി നടപ്പിലാക്കാൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെ യോഗം തീരുമാനിച്ചു. അടിയന്തര പ്രവർത്തനങ്ങൾ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പൂർത്തിയാക്കും വിധമുള്ള പ്രവർത്തന കലണ്ടർ തയാറാക്കി.സർക്കാർ നിശ്ചയിച്ച പ്രവർത്തന കലണ്ടർ പ്രകാരം വാർഡ് തലത്തിൽ ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കളക്ടർ നിർദേശിച്ചു. തദ്ദേശസ്ഥാപന തലത്തിൽ ഫലപ്രദമായ രീതിയിൽ ശുചീകരണവും മാലിന്യ നിർമാർജനവുമാണ് ലക്ഷ്യമിടുന്നത്.
വിവിധ വിഭാഗം ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ഇതിനായി വിവിധ ആരാധനാലയങ്ങളുടെ ചുമതലക്കാർ, പുരോഹിതർ, മത-സാമുദായിക സംഘട നാ ഭാരവാഹികൾ, വ്യാപാരികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, കുടുംബശ്രീ, ഗ്രന്ഥശാലകൾ, ക്ലബുകൾ, കാറ്ററിംഗ് ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളുടെ യോഗങ്ങൾ വിളിച്ച് ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പിൽ വരുന്നുണ്ടെന്ന കാര്യം ഉറപ്പ് വരുത്തുകയും വേണം.
മാലിന്യങ്ങൾ റോഡരികുകളിലും പുഴകളിലും നിക്ഷേപിക്കുന്നതിനെതിരേ കർശന നടപടി ഉണ്ടാവും.
പോലീസ്, റവന്യൂ വകുപ്പുകളുടെ കൂടി ഏകോപനത്തോടെ ഇക്കാര്യത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്ന് കളക്ടർ അറിയിച്ചു. മാർച്ച് 31നകം എല്ലാ തദ്ദേശസ്ഥാപനങ്ങളും ഈ പ്രവർത്തനങ്ങൾ നടത്താനാവശ്യമായ മുന്നൊരുക്കം പൂർത്തിയാക്കണം. മാർച്ച് 25 നകം തദ്ദേശസ്ഥാപന തല ആരോഗ്യ ജാഗ്രത സമിതികൾ രൂപീകരിക്ക ണം. തദ്ദേശ സ്ഥാപന തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു നോഡൽ ഓഫീസറെയും നിശ്ചയിക്കണം.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത്, നഗരസഭ വാർഡുകളിൽ 30,000 രൂപ വീതവും കോർപറേഷൻ വാർഡിൽ 40,000 രൂപയും ചെലവഴിക്കാം. കൂടുതൽ തുക ആവശ്യമെങ്കിൽ തനത് ഫണ്ടിൽ നിന്നോ, പദ്ധതി ഫണ്ടിൽ നിന്നോ വിനിയോഗിക്കുന്നതിനും അനുമതി ഉണ്ട്.
യോഗത്തിൽ പഞ്ചായത്ത്, നഗരസഭാ അധ്യക്ഷൻമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി.ജെ. അരുൺ, ജില്ലാ ശുചിത്വ മിഷൻ കോ -ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.