മലയോര കർഷകരുടെ പ്രധാന വരുമാനമാർഗമാണ് റബർകൃഷി. ഒരു പതിറ്റാണ്ട് മുമ്പ് 2011 ജനുവരിയിൽ 233 രൂപ വിലയുണ്ടായിരുന്ന ആർഎസ്എസ്-4 സ്വാഭാവിക റബറിന് വിലയിടിഞ്ഞ് പിന്നീട് ശനിദിശയായിരുന്നു. 2011ൽ റബർ വിറ്റ് വന്നാൽ തിരികെ പുതിയ വാഹനവുമായി വന്ന കർഷകർക്ക് ഇന്ന് ഉള്ള വാഹനത്തിന് എണ്ണ അടിക്കാൻ പോലും സാധിക്കില്ല. അന്നത്തെ അപേക്ഷിച്ച് ചെലവ് പതിന്മടങ്ങ് വർധിച്ചപ്പോഴും വരുമാന മാർഗമായ റബറിന്റെ വില പിന്നോട്ട്തന്നെ പോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്. കഴിഞ്ഞ ഒരു വർഷം 180 രൂപയിൽ എത്തിയെങ്കിലും പിന്നീട് പിന്നോട്ടടിക്കുകയായിരുന്നു. ഇപ്പോൾ 140 രൂപയിൽ എത്തിനിൽക്കുകയാണ്. 2015-16 ൽ അന്നത്തെ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി കർഷകർക്ക് ഏറെ ആശ്വാസകരമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് റബറിന് 250 രൂപ നിരക്കിൽ ഇൻസെന്റീവ് നൽകുമെന്ന് ഇടതുമുന്നണി അവകാശപ്പെട്ടിരുന്നുവെങ്കിലും അധികാരത്തിലെത്തിയപ്പോൾ ഇതെല്ലാം മറന്നു പോയി. വിലസ്ഥിരതാ ഫണ്ട് 170 രൂപയാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഇൻസെന്റീവ് കൃത്യസമയത്ത് കർഷകർക്ക് ലഭ്യമാക്കാൻ പോലും സർക്കാർ തയാറായിട്ടില്ല. നിലവിൽ നവംബർ മുതലുള്ള ഇൻസെന്റീവ് കർഷകർക്ക് ലഭ്യമാകാൻ ഉണ്ട്.
ചെലവ് കൂടി, വരുമാനം കുറവ്
2011 ൽ 10 കിലോ റബർ ഷീറ്റ് കൊടുത്താൽ രണ്ടാഴ്ചയെങ്കിലും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ തികയുമായിരുന്നു. എന്നാൽ, ഇന്ന് 10 കിലോ റബർ കൊടുത്താൽ രണ്ടുദിവസത്തെ ചെലവിനു പോലും തികയില്ല. ടാപ്പിംഗ് കൂലി, വളം, മരുന്ന് പ്രയോഗം, വയക്കുകൂലി, ആസിഡ്, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുടെ എല്ലാം ചെലവ് പതിന്മടങ്ങാണ് വർധിച്ചത്. റബർ കൃഷിയിൽ എങ്ങനെയും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് മലയോരത്തെ കർഷകർ. നിരവധി തോട്ടങ്ങളാണ് ടാപ്പിംഗ് നടത്താൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. പതിനൊന്നര ലക്ഷത്തോളം പേർ റബർ കൃഷി നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നാലു ലക്ഷത്തിലധികം പേർ കൃഷി ഉപേക്ഷിച്ച അവസ്ഥയാണുള്ളത്. റബർ കർഷകർ ഈ മേഖലയിൽനിന്നും പിന്തിരിയുമ്പോൾ റബർ കർഷക തൊഴിലാളികളും ഏറെ ദുരിതത്തിലാണ്. ഒട്ടു മിക്കവർക്കും ഈ തൊഴിലല്ലാതെ മറ്റു തൊഴിൽ അറിയത്തില്ലാത്തതും ഒരു പ്രതിസന്ധിയാണ്. അതുപോലെതന്നെ മലയോരത്തെ ചെറുകിട റബർ വ്യാപാരികളും ഏറെ പ്രതിസന്ധിയിൽ തന്നെയാണ്. എന്നിരുന്നാലും റബർ ഉത്പന്നങ്ങളുടെ വില വർധിക്കുന്നത് അല്ലാതെ കുറയുന്നില്ല. കൊറോണ ദുരന്ത സമയത്ത് ലാറ്റെക്സിന് വിലയുണ്ടായിരുന്നു. ഇപ്പോൾ ലാറ്റക്സും ആദായകരമല്ല. 105-110 രൂപ വരെ മാത്രമേ ലാറ്റെക്സിനും ലഭിക്കുന്നുള്ളൂ.
രോഗങ്ങളും കാട്ടുമൃഗങ്ങളും
റബറിന് വ്യാപക രോഗങ്ങൾ പിടിപെടുന്നതും കൂടുതൽ പ്രതിസന്ധിയിലേക്കാണ് കർഷകരെ തള്ളിവിടുന്നത്. റബറിന് ഇല തളിർക്കുന്ന സമയത്ത് വേനൽ മഴ പെയ്തത് മൂലം മിക്ക പ്രദേശങ്ങളിലും റബറിന് ഇലകരിച്ചിൽ രോഗം വ്യാപകമായിട്ടുണ്ട്. ഇതുമൂലം 30 ശതമാനത്തിലധികം ഉത്പാദനം കുറയും. കൂടാതെ കാട്ടുമൃഗങ്ങളുടെ ഭീഷണി മൂലം രാത്രികാലങ്ങളിൽ ടാപ്പിംഗ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന കടുത്ത ചൂടും ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.