രാജ്യത്ത് H3N2 വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഐ.സി.എം.ആർ മുൻകരുതലുകൾ നിർദേശിച്ചിരുന്നു. ഇപ്പോഴിതാ പൂനെയിലെ പിംപരി ചിഞ്ചവാഡിൽ H3N2 വ്യാപിച്ച് എഴുപത്തിമൂന്നുകാരൻ മരിച്ച വാർത്തയാണ് പുറത്തുവരുന്നത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
സി.ഒ.പി.ഡി.(chronic obstructive pulmonary disease) ബാധിതനും ഹൃദ്രോഗിയുമാണ് മരണമടഞ്ഞയാൾ എന്ന് പിംപരി ചിഞ്ചവാഡ് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. ഇതുകൂടാതെ അഹമ്മദ് നഗറിലും നാഗ്പൂരിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് പതിനാലിനാണ് അഹമ്മദ് നഗറിൽ എം.ബി.ബി.എസ് വിദ്യാർഥി മരണമടഞ്ഞത്. H3N2വിനൊപ്പം കോവിഡും ബാധിച്ചിരുന്നു. നാഗ്പൂരിൽ എഴുപത്തിയെട്ടുകാരനും രോഗബാധ മൂലം മരണപ്പെട്ടിരുന്നു. കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്നുള്ള എൺപത്തിരണ്ടുകാരന്റേതാണ് രാജ്യത്തെ ആദ്യത്തെ H3N2 മരണം.
രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളും മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. മാസ്ക് നിർബന്ധിതമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു.