ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്താകെ തൊഴിൽദിനങ്ങൾ കുറഞ്ഞപ്പോൾ കേരളത്തിൽ കൂടി. 2021-–-22ൽ തൊട്ട് മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്ത് 26 കോടി തൊഴിൽ ദിനത്തിന്റെ കുറവ് വന്നതായി ഗ്രാമവികസന മന്ത്രാലയം രാജ്യസഭയിൽ വി ശിവദാസന് രേഖാമൂലം മറുപടി നൽകി. 2020-–-21 ൽ 389.08 കോടി തൊഴിൽദിനം ഉണ്ടായിരുന്നത് 2021-–-22ൽ 363.32 കോടിയായി കുറഞ്ഞു. അതേസമയം കേരളത്തിൽ 2021–-22ൽ തൊഴിൽദിനങ്ങൾ 10.59 കോടിയായി ഉയർന്നു. 2020–-21ൽ ഇത് 10.23 കോടിയായിരുന്നു.
കേരളത്തിന് അനുവദിച്ച ഫണ്ടിൽ 822.20 കോടി രൂപയുടെ കുറവ് വന്നപ്പോഴും സംസ്ഥാനത്തിന് മുന്നേറാനായി. 2020–-21ൽ 4300.32 കോടി രൂപ കേരളത്തിനു ലഭിച്ചപ്പോൾ 2021–-22ൽ 3478.12 കോടി മാത്രമാണ് കിട്ടിയത്.
ഉത്തർപ്രദേശിൽ മാത്രം 2021–-22ൽ മുൻ വർഷത്തെ അപേക്ഷിച്ച് 6.87 കോടി തൊഴിൽദിനം കുറഞ്ഞു. ബിഹാർ–-4.65 കോടി, മധ്യപ്രദേശ്–-4.2 കോടി, രാജസ്ഥാൻ 3.62 കോടി, ഛത്തീസ്‌ഗഢ്–-1.48 കോടി എന്നിങ്ങനെയാണ് വൻകുറവ് വന്ന സംസ്ഥാനങ്ങളിലെ കണക്ക്. മൊത്തം 18 സംസ്ഥാനത്തും നാല് കേന്ദ്രഭരണ പ്രദേശത്തും കുറവ് രേഖപ്പെടുത്തി. ദാദ്ര നഗർ ഹവേലി, -ദാമൻ ആൻഡ് ഡിയുവിൽ നിലവിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നില്ല.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതി വിഹിതം നൽകാതെ കേന്ദ്രം കുടിശ്ശിക വരുത്തിയിരിക്കുകയാണ്. തൊഴിൽദിനങ്ങൾ കൂടിയിട്ടും കേരളത്തിന് അനുവദിച്ച തുക കുറഞ്ഞത് ബിജെപി സർക്കാരിന്റെ ദ്രോഹസമീപനത്തിന് ഉദാഹരണമാണെന്ന് വി ശിവദാസൻ പറഞ്ഞു