ഈ വർഷം കോട്ടയത്ത് റബർ കന്പനി ആരംഭിക്കുമെന്നും മൂല്യവർധിത ഉത്പന്നനിർമാണം ആരംഭിച്ചാലേ റബറിനു വില ലഭിക്കൂവെന്നും മന്ത്രി പി. രാജീവ്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
അടുത്തവർഷം 30 വ്യവസായ പാർക്കുകൾകൂടി തുടങ്ങും. 10 ഏക്കർ സ്ഥലവുമായി കർഷകരെ സംഘടിപ്പിച്ച് കന്പനി തുടങ്ങിയാൽ സർക്കാർ വിഹിതമായി മൂന്നു കോടി രൂപ നൽകും. കോട്ടയത്തെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിനെ 3000 കോടി വിറ്റുവരവുള്ള കന്പനിയാക്കിമാറ്റും. നടപ്പുവർഷത്തിൽ 40 കോടി വിറ്റുവരവും പ്രവർത്തന ലാഭവും പ്രതീക്ഷിക്കുന്നു.
ടൈറ്റാനിയം സ്പോഞ്ച് നിർമാണം ഉടൻ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ സർവേ ആരംഭിച്ചു
ബ്രഹ്മപുരത്തെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ചു വിദഗ്ധ സമിതി പഠനം നടത്തുമെന്നു മന്ത്രി വീണാ ജോർജ്. ഇക്കാര്യത്തിൽ സമഗ്ര റിപ്പോർട്ടു നൽകാൻ ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. പുക ശ്വസിച്ചു മരണമുണ്ടായതായി പരാതിയുള്ള സംഭവത്തിൽ ഡെത്ത് ഓഡിറ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വായുമലീനികരണമുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സർവേ ആരംഭിച്ചു. ഇന്നലെ വൈകുന്നേരംവരെ 1576 പേരുടെ വിവരങ്ങളാണു ശേഖരിച്ചത്. ഇതിൽ 13 ഗർഭിണികൾ, 10 കിടപ്പുരോഗികൾ, 501 മറ്റ് അസുഖങ്ങൾ ഉളളവർ എന്നിവർ ഉൾപ്പെടുന്നു.
ആരോഗ്യസർവേ നടത്തുന്നതിനായി 148 ആശ പ്രവർത്തകർക്കു പരിശീലനം നൽകി. എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷാലിറ്റി റെസ്പോണ്സ് സെന്റർ പ്രവർത്തനമാരംഭിച്ചതായും മന്ത്രി പറഞ്ഞു.
പാളിച്ചയുണ്ടായാൽ ഇടപെടും: മന്ത്രി റിയാസ്
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരുടെ ഭാഗത്തുനിന്നു പാളിച്ചയുണ്ടായാൽ സർക്കാർ ശക്തമായി ഇടപെടുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. റിസ്ക് ആൻഡ് കോസ്റ്റ് ടെർമിനേഷന്റെ ഭാഗമായി 41 കരാറുകാർക്കെതിരെ നടപടിയെടുക്കുകയും അഞ്ചു പേരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയാക്കി മാറ്റും. സൊസൈറ്റിയാകുന്നതോടെ സ്വതന്ത്ര സ്വഭാവമാകും ഉത്തരവാദിത്വ ടൂറിസം മിഷനുണ്ടാവുക. ഇതുവരെ സർക്കാർ ഫണ്ട് മാത്രം ഉപയോഗിച്ചു പ്രവർത്തിച്ചിരുന്ന മിഷനു സർക്കാരിതര സഥാപനങ്ങളുടെ സാന്പത്തിക സഹായം നേടാൻ സാധിക്കും. യൂണിറ്റുകൾക്കു സാന്പത്തിക സഹായം നൽകാനും സിഎസ്ആർ ഫണ്ട് സ്വീകരിക്കാനും മൈക്രോ സംരംഭങ്ങൾ ആരംഭിക്കാനും ഇതുവഴി സാധിക്കും.
ഇന്ത്യയിൽ ഏറ്റവുമധികം സ്ത്രീകൾക്കു വരാൻ കഴിയുന്ന സ്ഥലമാണു കേരളം. സ്ത്രീസൗഹാർദ നിലപാടാണ് ഇതിനു കാരണം. ആദിവാസി മേഖലകളെ പരിചയപ്പെടുത്തുന്ന എൻ ഊര് പദ്ധതി പോലുള്ളവ വ്യാപകമാക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ ഹൈവേ 2026-നു മുന്പു പൂർത്തീകരിക്കും
തീരദേശ ഹൈവേ 2026-നു മുന്പു പൂർത്തിയാക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. പദ്ധതിക്കായി രണ്ടു തരത്തിലുള്ള പുനരധിവാസ പാക്കേജാണു പ്രഖ്യാപിച്ചിരിക്കുന്നത്.
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം: തുടർനടപടികൾ ഉടൻ
തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പരിശോധിച്ചുവരികയാണെന്നും നിയമനകാര്യത്തിൽ ഒരാഴ്ചക്കകം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. 1996 ഫെബ്രുവരി മുതൽ ബാക്ക് ലോഗ് കണക്കാക്കി റോസ്റ്റർ തയാറാക്കി സമന്വയ പോർട്ടലിൽ രേഖപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.
ഭിന്നശേഷീ സംവരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട് റോസ്റ്റർ തയാറാക്കി നിയമനം നടത്തുന്ന മുറയ്ക്ക് അർഹമായ നിയമനങ്ങൾ അംഗീകരിക്കും. ഇതിന് കൂടുതൽ സമയം വേണ്ടതിനാൽ ആവശ്യമായ സ്ഥലങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഭിന്നശേഷീ സംവരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർ ഇല്ലാത്ത സാഹചര്യം നിലവിലില്ലെന്നും യോഗ്യരായ അധ്യാപകരുടെ സാന്നിധ്യം എല്ലാ സ്കൂളുകളിലും ഉറപ്പാക്കിയിട്ടുണ്ടെന്നും ഡോ. എൻ. ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.
റവന്യു ഇ-സാക്ഷരത ഈ വർഷം: മന്ത്രി കെ. രാജൻ
റവന്യു ഇ-സാക്ഷരത ഈ വർഷം മേയിൽ ആരംഭിക്കുമെന്നു മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ഒരു കുടുംബത്തിൽ ഒരാളെയെങ്കിലും ഡിജിറ്റൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി. ഒരംഗത്തിനു കുറഞ്ഞത് 10 സേവനം എങ്കിലും നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. റവന്യു വകുപ്പിലെ 19,780 ജീവനക്കാർക്ക് ഇതു സംബന്ധിച്ച പരിശീലനം നൽകിയിട്ടുണ്ട്.