Uncategorized

‘ഭരണഘടനയ്ക്ക് മുന്നിൽ മതശാസനകൾ പാടില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ അപലപിച്ച് ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഭരണഘടനയ്ക്ക് മുന്നില്‍ മതശാസനകള്‍ പാടില്ലെന്നും മുസ്ലിങ്ങള്‍ തന്നെ കാന്തപുരത്തിന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കരുത്. വിഷയത്തില്‍ യുഡിഎഫിനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ മുന്നണി ചര്‍ച്ച ചെയ്യട്ടെയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

കാന്തപുരത്തെ പരസ്യമായി തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ മുസ്ലിം സംഘടനകള്‍ക്കും ലീഗിലെ ഒരു വിഭാഗത്തിനും കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണം അപക്വമെന്നും പിന്‍വലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടിരുന്നു. അതേസമയം നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ വിവാദപരാമര്‍ശത്തില്‍ കാന്തപുരം വിശദീകരണം നല്‍കുമെന്നാണ് വിവരം. ഇന്നലെ തൃശൂര്‍ സമ്മേളനത്തില്‍ കാന്തപുരം നിലപാട് മയപ്പെടുത്തിയിരുന്നു.

സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്ലാം അങ്ങനെ പറയുന്നില്ലെന്നുമാണ് കാന്തപുരം ഇന്നലെ പറഞ്ഞത്. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന് പറയുന്നത് ശരിയല്ല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി മദ്രസയും സ്‌കൂളുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി ധാരാളം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് വേറെയും ആണ്‍കുട്ടികള്‍ക്ക് വേറെയുമായി സ്ഥാപനങ്ങള്‍ ഉണ്ടാക്കി. അനാഥരായ പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും കാന്തപുരം തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button