എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടുള്ള സിംഗിൾ ബെഞ്ച് വിധിയിൽ ഡിവിഷൻ ബെഞ്ച് ഭേദഗതി വരുത്തി. ഭിന്നശേഷിക്കാർക്ക് നീക്കിവയ്‌ക്കേണ്ട ഒഴിവുകളിൽ നിയമനം നടത്തിയശേഷമേ 2018 നവംബർ 18നുശേഷം മാനേജ്‌മെന്റ് നൽകിയിരിക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂ എന്ന സിംഗിൾ ബെഞ്ച് ഉത്തരവിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഭേദഗതി വരുത്തിയത്.
ഭിന്നശേഷിക്കാർക്കായി നീക്കിവച്ച ഒഴിവുകളിൽ 2018 നവംബർ 18നും 2021 നവംബർ എട്ടിനുമിടയിൽ നിയമനം നൽകിയവർക്ക് വിദ്യാഭ്യാസ ഓഫീസർ താൽക്കാലിക നിയമനാംഗീകാരം നൽകണമെന്നാണ് കോടതിയുടെ നിർദേശം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എയ്ഡഡ് സ്കൂൾ മാനേജർമാരും നിയമനം ലഭിച്ച അധ്യാപകരും നൽകിയ എൺപതോളം അപ്പീലുകൾ തീർപ്പാക്കിയാണ് ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ നിലനിൽക്കുന്നതല്ലെങ്കിലും വിദ്യാർഥികളുടെ അക്കാദമിക താൽപ്പര്യങ്ങളെ ബാധിക്കാതിരിക്കാൻ അനിവാര്യമാണെന്ന് വിലയിരുത്തിയ കോടതി ചില ഭേദഗതികൾ നിർദേശിച്ചു. ഒരോ വർഷവും ആയിരക്കണക്കിന് ഒഴിവുകളാണ് ഉണ്ടാകുക എന്നും അത് നികത്താനാവശ്യമായ യോഗ്യരായ ഭിന്നശേഷിക്കാർ ഉണ്ടാകില്ലെന്നുമായിരുന്നു അപ്പീൽ ഹർജിയിലെ വാദം.