കോഴിക്കോട്: ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരേ കോഴിക്കോട് എക്സൈസ് കമ്മിഷണർ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഡിസംബർ 30-ന് തിയറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസങ്ങൾക്കുശേഷം പിൻവലിച്ചിരുന്നു.
സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസിനാധാരം. എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, എന്‍.ഡി.പി.എസ്.നിയമങ്ങള്‍ പ്രകാരം കേസ് എടുത്തത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.
സിനിമയുടെ ഒ.ടി.ടി. റിലീസ് ഡേറ്റ് മാർച്ച് 20-ന് പ്രഖ്യാപിക്കുമെന്ന് ഒമർ ലുലു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ടെന്ന് താൻ കരുതുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ഒമർ ലുലു വ്യക്തമാക്കി.
ഇര്‍ഷാദാണ് നല്ല സമയത്തിലെ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.