നാളികേര കർഷകർക്ക് ആശ്വാസമായി നിർത്തിവച്ചിരിക്കുന്ന കൊപ്രസംഭരണം ഏപ്രിൽ മുതൽ പുനരാരംഭിക്കും. സംസ്ഥാനത്ത് നിന്നും 50000 മെട്രിക് ടൺ കൊപ്ര സംഭരിക്കാനുള്ള തീരുമാനമാണ് ആയിട്ടുള്ളത്. സംഭരണം വീണ്ടും ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പ് കേന്ദ്ര സർക്കാരിന് 2022 നവംബറിലും കഴിഞ്ഞ മാസവും കത്തുകൾ നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ പുതുക്കിയ നിരക്കായ 10860 രൂപയ്ക്കാണ് സംഭരണം നടത്തുക. മുൻ നിരക്ക് 10590 രൂപയായിരുന്നു. നിലവിലെ വിപണി വിലയേക്കാൾ ഉയർന്ന നിരക്കിലാണ് താങ്ങുവില നിശ്ചയിച്ചത് എന്നതിനാൽ നാളികേര കർഷകർക്ക് ഗുണം ചെയ്യും. ഏപ്രിൽ മുതൽ 6 മാസത്തേക്കാണ് സംഭരണം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നാഫെഡിന് (നാഷണൽ അഗ്രിക്കൾച്ചർ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ) നൽകി.