കൊച്ചി ∙ ബ്രഹ്മപുരത്തെ തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് പി.രാജീവ്. തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ്. ആറടി താഴ്ചയില്‍ തീയുണ്ടായിരുന്നു, കത്തിയ മാലിന്യം പുറത്തെടുത്താണ് തീയണച്ചത്. നഗരത്തിലെ മാലിന്യം നീക്കി തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. നിലയ്ക്കാതെ ഉയരുന്ന വിഷപ്പുക നാട്ടുകാരെയും നഗരവാസികളെയും കാര്യമായിതന്നെ ബാധിക്കുന്നുണ്ട്. രാത്രിയില്‍ തുടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ എൻ.എസ്.കെ. ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനൽ വെള്ളമൊഴിച്ചു കെടുത്താനാണു ശ്രമം. ഹെലിക്കോപ്റ്ററിൽനിന്ന് ആകാശമാർഗവും വെള്ളം ഒഴിക്കുന്നുണ്ട്.
അതേസമയം, ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉച്ചയ്ക്ക് 1.45ന് വിഷയം പരിഗണിക്കുക. തീപിടിത്തവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് ജില്ലാ കലക്ടർ കോടതിയിൽ സമർപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം കൂടി ചേർത്തു ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആക്‌ഷൻ പ്ലാൻ സമർപ്പിക്കാൻ തദ്ദേശ സെക്രട്ടറിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടറും കോർപറേഷൻ സെക്രട്ടറിയും ഇന്നും നേരിട്ടു ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.