മാലിന്യപ്രശ്നം കത്തിനിൽക്കുമ്പോഴും കേരളത്തിൽ വായുമാലിന്യം പരിശോധിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു മൊബൈൽ യൂണിറ്റില്ല. പിവിസി പൈപ്പുകളും ഗുളികകളുടെ കവറുകളും മറ്റും കത്തുമ്പോൾ ഉണ്ടാകുന്ന മാരകവിഷമായ ഡയോക്സിനുകളുടെ പരിശോധനയ്ക്കുള്ള സംവിധാനങ്ങളുമില്ല. ആന്റിബയോട്ടിക്കുകളും മറ്റും മണ്ണിൽ കലരുന്നതു മൂലം സൂക്ഷ്മാണുക്കൾക്ക് കൈവരുന്ന പ്രതിരോധ ശേഷി (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) പരിശോധിക്കാനും കഴിയുന്നില്ല. ഇതിനായി വിലകൂടിയ ഉപകരണങ്ങളുണ്ടെങ്കിലും പരിശോധിക്കാൻ ആരെയും നിയമിച്ചിട്ടുമില്ല.മൊബൈൽ പരിശോധനയ്ക്കു നേരത്തേ ഉപയോഗിച്ചിരുന്ന വാഹനം അതിലെ സജ്ജീകരണങ്ങളെല്ലാം മാറ്റി കഴിഞ്ഞ വർഷങ്ങളിൽ ശബരിമലയിൽ ബോധവൽക്കരണത്തിന് ഉപയോഗിച്ചു. ഇപ്പോഴത് കൊച്ചിയിലെ കേന്ദ്ര ഓഫിസ് വളപ്പിലുണ്ട്.
ബ്രഹ്മപുരത്തെപ്പോലെ സംസ്ഥാനത്തു പലയിടത്തും മാലിന്യസംസ്കരണ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടാകുമ്പോൾ വായു മലിനീകരണത്തോത് പരിശോധിക്കാൻ മൊബൈൽ പരിശോധന അനിവാര്യമാണ്. പക്ഷേ, ഇപ്പോൾ പരിശോധനയ്ക്കു സൗകര്യമില്ല.കേരളത്തിലെ കാറ്റു മൂലമാണു പലപ്പോഴും വായു മലിനീകരണം വലിയ പ്രശ്നമാകാത്തതെന്നു വിദഗ്ധർ പറയുന്നു. കരക്കാറ്റും കടൽക്കാറ്റും നിരന്തരമുണ്ടാകുന്നതാണു രക്ഷയാകുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി വിഷപ്പുക ഉണ്ടായാലും കാറ്റിലലിഞ്ഞ് മാരക സ്വഭാവം കുറയുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.