തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള ഇന്ത്യൻ കോഫി ഹൗസുകളുടെ ആസ്ഥാനമായ ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്‌സ് സഹകരണ സംഘം 35.32 കോടി രൂപ നഷ്ടത്തിൽ. 2021–-22 വർഷത്തെ സംസ്ഥാന സഹകരണ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് നഷ്ടത്തിന്റെ കണക്ക് പുറത്തുവന്നത്. കോൺഗ്രസ്, ബിജെപി കൂട്ടുകെട്ടാണ് സംഘം ഭരിക്കുന്നത്.
ഈ വർഷം മാത്രം കോഫിഹൗസ് 8.21 കോടി രൂപ നഷ്ടത്തിലാണ്. തെക്കൻ ജില്ലകളിലെ മുഴുവൻ കോഫി ഹൗസിലേയും ഭക്ഷണ സാധനങ്ങളുടെ വില 30 ശതമാനംവരെ വർധിപ്പിച്ചിട്ടും നഷ്ടം എട്ടു കോടി കടന്നു. ഓഡിറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിവിധ ക്രമക്കേടുകളും സംഘത്തിൽ കണ്ടെത്തി. കോഫി ഹൗസ് ശാഖകളിൽ മാനേജർമാരുടെ നേതൃത്വത്തിൽ പണം നൽകിയെന്ന് കാണിച്ച് വാങ്ങുന്ന സാധനങ്ങൾ, കടം വാങ്ങിയെന്ന നിലയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാനേജർമാർ വൻകിട സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ കടം വാങ്ങിയശേഷം, സംഘം കണക്കിൽ പണം നൽകിയെന്ന് കാണിച്ച്, ആ പണം മാനേജർമാർ കൈവശം വയ്‌ക്കുന്നതായും കണ്ടെത്തി. വാങ്ങുന്ന സാധനങ്ങളുടെ പരിശോധനയില്ല.