കൊച്ചി ∙ ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിനുശേഷം വിഷവായു എറണാകുളത്തിന്റെ അയൽജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാലിന്യമാപിനിയിൽ ഇന്നലെ തൃശൂരിലെ കരിമാലിന്യത്തിന്റെ തോത് (പിഎം 10) 138 പോയിന്റാണ്. വായുവിൽ രാസകണികകൾ ചേർന്നുണ്ടാകുന്ന എയ്റോസോൾ മാലിന്യം (പിഎം 2.5) 126 പോയിന്റ്. കരിമാലിന്യം 100 പോയിന്റും എയ്റോസോൾ 50 പോയിന്റും കവിയരുതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇന്നലെ കൊച്ചിയിൽ ഇവ യഥാക്രമം 400 പോയിന്റും 457 പോയിന്റുമായിരുന്നു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൽസമയ മാലിന്യമാപിനികളില്ലാത്ത കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉപഗ്രഹാധിഷ്ഠിത മാലിന്യമാപിനിയായ ബ്രീസോമീറ്ററിലെ കണക്കുകളാണുള്ളത്. കോട്ടയം നഗരത്തിലെ മലിനീകരണത്തോത് നേരത്തേ 150 പോയിന്റ് ആയിരുന്നത് ഇന്നലെ 220 പോയിന്റ് പിന്നിട്ടു. ആലപ്പുഴ നഗരത്തിൽ 100 പോയിന്റിൽ താഴെയായിരുന്നത് 205 പോയിന്റായി.