കൊച്ചി> ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂർണമായി പരിഹരിക്കാനാകുമെന്ന് കലക്‌ടർ രേണു രാജ്. തീയണയ്‌ക്കാൻ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ബ്രഹ്മപുരത്ത് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു കലക്‌ടർ.
തീയും പുകയും പൂർണമായി അണയ്‌ക്കാനുള്ള പ്രവർത്തനം തുടരുകയാണ്. പുക ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മറ്റു ജില്ലകളിൽനിന്നുള്ള അഗ്നി രക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ 30 ഫയർ ടെൻഡറുകളും 12 എസ്‌കവേറ്ററും ഉപയോഗിച്ചാണ് പ്രവർത്തനം പുരോഗമിക്കുന്നത്. നാവികസേനയുടെയും വ്യോമസേനയുടെയും സംഘങ്ങളുമുണ്ട്. മാലിന്യക്കൂമ്പാരം ഇളക്കി അകത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. താഴെനിന്ന് പുകയണയ്‌ക്കാൻ കാറ്റ് അനുകൂലമല്ലാത്ത സമയങ്ങളിൽ നേവിയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകളിൽ മുകളിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നു.
ആറു ദിവസമായി തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇവിടെയുള്ളത്. പരിശീലനം നേടിയ വിദഗ്‌ധർക്കുമാത്രമെ ഇത്തരത്തിലുള്ള ജോലി ചെയ്യാൻ കഴിയൂവെന്നും കലക്ടർ പറഞ്ഞു. ഇതുവരെ പുകമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശ്വാസകോശ രോഗങ്ങളുള്ളവർ, 12 വയസ്സിനുതാഴെയുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കലക്‌ടർ അഭ്യർഥിച്ചു.