സദാചാരഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിറയ്ക്കൽ കോട്ടത്ത് മമ്മസ്രായില്ലത്ത് ഷംസുദ്ദീൻ്റെ മകൻ സഹാർ (32) ആണ് മരിച്ചത്. തൃശ്ശൂർ തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ്.
ഫെബ്രുവരി 18ന് അർധരാത്രിയായിരുന്നു സംഭവം. പഴുവിൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ഗുരുതരമായ പരുക്കേറ്റ സഹറിനെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ബസിൻ്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സഹാർ പോലീസിന് നൽകിയ മൊഴി. എന്നാൽ സദാചാര ഗുണ്ടായിസമാണ് നടന്നതെന്ന് തുടർന്നുള്ള അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. ആറു പേർ ചേർന്ന് മർദ്ദിക്കുന്നതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. രാഹുൽ, വിഷ്‌ണു, ബിജിത്, അരുൺ, അഭിലാഷ്, ബിനു എന്നിവരാണ് ആക്രമിച്ചത്. പ്രതികൾ ഇപ്പോഴും ഒളിവിലാണ്. സുഹറയാണ് സഹറിൻ്റെ ഉമ്മ. സഹോദരി: സഹല