കൊച്ചി: ബ്രഹ്‌മപുരം കത്തുമ്പോള്‍ ഇടതുമുന്നണിയും പുകയുകയാണ്. മാലിന്യസംസ്‌കരണ വിഷയങ്ങളില്‍ സി.പി.ഐ. വളരെ മുന്‍പുതന്നെ എതിര്‍പ്പുമായി രംഗത്തുണ്ട്. മാലിന്യസംസ്‌കരണ കരാര്‍ ഉറപ്പിക്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന് സി.പി.ഐ. നേരത്തേതന്നെ കൗണ്‍സില്‍ യോഗങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പേ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പ് പുതിയ കമ്പനിയെ ഏല്പിച്ചപ്പോള്‍ സി.പി.ഐ. ശക്തമായ എതിര്‍പ്പ് പറഞ്ഞിരുന്നു. പുതിയ കമ്പനിയെ തിരഞ്ഞെടുത്തത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു ആക്ഷേപം.
നയപരമായ കാര്യങ്ങളില്‍ കൂടിയാലോചനകളില്ലാതെ, സി.പി.എം. ഏകപക്ഷീയമായി മുന്നോട്ടുപോകുന്നതിനാലുണ്ടാകുന്ന തിരിച്ചടിയാണ് ഇതെല്ലാമെന്ന് സി.പി.ഐ. ചൂണ്ടിക്കാണിക്കുന്നു. ഭരണം നിലനിര്‍ത്താനായി സ്വീകരിച്ച ചില വിട്ടുവീഴ്ചകളാണ് പ്രതിസന്ധിയുടെ രാഷ്ട്രീയ കാരണമെന്ന് സി.പി.ഐ. ചൂണ്ടിക്കാട്ടുന്നു. മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി കൊച്ചി കോര്‍പറേഷന്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ പോവുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍, നിലവില്‍ ആ പണിചെയ്ത കമ്പനിക്കുതന്നെ പ്രവൃത്തി നീട്ടിക്കൊടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ബ്രഹ്‌മപുരത്തെ തീപ്പിടിത്തമെന്നും സി.പി.ഐ. സംശയിക്കുന്നു.തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ബ്രഹ്‌മപുരത്ത് നടക്കുന്ന ബയോ മൈനിങ് കരാര്‍ റദ്ദാക്കണമെന്നാണ് സി.പി.ഐ. ആവശ്യപ്പെടുന്നത്. മുതിര്‍ന്ന സി.പി.എം. നേതാവ് വൈക്കം വിശ്വന്റെ അടുത്ത ബന്ധുവിന്റെ െബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയാണ് ബയോമൈനിങ്ങിന് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
കമ്പനിക്ക് വഴിവിട്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്ന ആക്ഷേപവും കൗണ്‍സില്‍ യോഗങ്ങളില്‍ മുന്‍പേ ഉയര്‍ന്നിട്ടുണ്ട്. ബയോ മൈനിങ്ങില്‍ വേര്‍തിരിക്കുന്ന ആര്‍.ഡി.എഫ്. ബ്രഹ്‌മപുരത്തുനിന്ന് മാറ്റാതെ, പുതിയ വൈദ്യുതി പ്ലാന്റ് നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കാനായി അവിടെത്തന്നെ സൂക്ഷിക്കാന്‍ അനുമതി നല്‍കിയതിനെയും സി.പി.ഐ. എതിര്‍ത്തിരുന്നു. എന്നാല്‍, എതിര്‍പ്പുകളെയെല്ലാം അവഗണിച്ചുകൊണ്ട് കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ ആ തീരുമാനവും വിവാദമായിരിക്കുകയാണ്.