തേനി ∙ തമിഴ്നാട്ടിലെ തേനിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനന്തു ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. യാത്രയ്‌ക്കിടെ ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. സംഭവത്തിൽ അല്ലിനഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോട്ടയം ജില്ലക്കാരായ മൂന്നു പേരും കാറിൽ തേനി ഭാഗത്തേക്കു വരുമ്പോഴാണ് അപകടം സംഭവിച്ചത്. അനന്തുവിന്റെ തമിഴ്നാട്ടിൽ പഠിക്കുന്ന സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാണ് മൂവർ സംഘം ഇന്നലെ രാത്രി കോട്ടയത്തുനിന്ന് പോയതെന്നാണ് വിവരം. യാത്രയ്ക്കിടെ കാറിന്റെ പിൻടയർ പൊട്ടുകയായിരുന്നു. ഇതോടെ, അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് കോയമ്പത്തൂരിൽനിന്ന് കമ്പം ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു.
കാറിലുണ്ടായിരുന്ന അക്ഷയ്, ഗോകുൽ എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അനന്തുവിനെ പൊലീസ് തേനി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തു ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. കാറിൽ വന്നവർ കോട്ടയം ജില്ലക്കാരാണെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വ്യക്തമായിരുന്നു.