മൂന്നു മാസമായി സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾക്ക് ശന്പളം ലഭിക്കുന്നില്ല. ഇതോടെ കേരളത്തിലെ 14,000ത്തോളം വരുന്ന സ്കൂൾ പാചക തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി. ഒരു ദിവസം 600 രൂപയാണ് ഇവർക്കു വേതനമായി ലഭിക്കുന്നത്.
ശന്പളം ലഭിക്കാതെ ജീവിതം ദുസഹമായതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വസതിക്കു മുന്നിൽ നിൽപ്പു സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികൾ. സ്കൂൾ പാചക തൊഴിലാളി സംഘടനയുടെ (എച്ച്എംഎസ്) ആഭിമുഖ്യത്തിൽ ഈ മാസം 11നാണ് നിൽപ്പുസമരം.
കോവിഡിന് ശേഷം ശന്പളം കൃത്യമായി കിട്ടുന്നില്ല. 500 കുട്ടികൾക്ക് ഒരു തൊഴിലാളിയാണ് ഉച്ചഭക്ഷണം തയാറാക്കുന്നത്. ഇത് 250 ആയി ക്രമീകരിക്കണമെന്ന് ഉത്തരവുണ്ടെങ്കിലും നടപ്പായിട്ടില്ല.
അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമെല്ലാം ശന്പളം കൃത്യമായി സർക്കാർ നൽകുന്പോൾ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചുവരെ പണിയെടുക്കുന്ന പാചക തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്നു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എസ്. ശകുന്തളയും വൈസ് പ്രസിഡന്റ് കെ. ശശികുമാറും ആരോപിച്ചു.
ഇൻഷ്വറൻസ് പരിരക്ഷയില്ലാത്തതിനാൽ ജോലിക്കിടെ മരണമടയുന്നവർക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ നാലു പേരാണ് ജോലിക്കിടെയുണ്ടായ അപകടങ്ങളിൽ മരണമടഞ്ഞത്.
അഞ്ചു ദിവസം പണിയെടുക്കുകയും ശനിയും ഞായറും ശന്പളത്തിനായി സമരം ചെയ്യുകയും ചെയ്യേണ്ട ഗതികേടിലാണ് തങ്ങൾ. മിനിമം വേതനം 900 രൂപയാക്കുക, അഞ്ച് വർഷം മുതൽ സർവീസ് വെയിറ്റേജ്, ക്ഷാമ ബത്ത തുടങ്ങിയ അവകാശങ്ങൾ നടപ്പാക്കുക, 70 വയസ് കഴിഞ്ഞ് പിരിഞ്ഞുപോകുന്നവർക്ക് മൂന്ന് ലക്ഷം രൂപ സമാശ്വാസ ധനസഹായമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.