വൈക്കം ∙ മധ്യവയസ്കനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്തക്കുളം കുന്നപ്പള്ളിൽ രതിമോൾ (ഷീബ – 49), ഓണംതുരുത്ത് പടിപ്പുരയിൽ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ ധൻസ് (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്കനെ ഹണിട്രാപ്പിൽപെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്.റൂഫ് വർക്ക് ജോലി ചെയ്യുന്ന മധ്യവയസ്കനെ വീടിന്റെ സമീപത്തുള്ള മറ്റൊരു വീട്ടിൽ ജോലിയുണ്ടെന്നു പറഞ്ഞ് രതിമോൾ വിളിച്ചുവരുത്തി. തുടർന്നു രതിമോളും കൂട്ടാളികളും ചേർന്നു മോശമായ രീതിയിൽ വിഡിയോ പകർത്തി ട്രാപ്പിൽപെടുത്തിയെന്നാണ് പരാതി. പ്രശ്നം ഒത്തുതീർപ്പാക്കാൻ മധ്യവയസ്കനോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് ഇത് 6 ലക്ഷമാക്കി. പണം തന്നില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വൈക്കം എസിപി നകുൽ രാജേന്ദ്ര ദേശ്മുഖ്, വൈക്കം സ്റ്റേഷൻ എസ്ഐ അജ്മൽ ഹുസൈൻ, സത്യൻ, സുധീർ, സിപിഒമാരായ സെബാസ്റ്റ്യൻ, സാബു, ജാക്സൺ, ബിന്ദു മോഹൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.