തിരുവനന്തപുരം
കൂടുതൽ സർക്കാർ ആശുപത്രികളുടെ നിലവാരം ഉയർത്തി അവയവമാറ്റ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രികളിൽ കരൾ, വൃക്ക, ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നുണ്ട്. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ വൃക്ക മാറ്റിവയ്‌ക്കാൻ സൗകര്യവുമുണ്ട്. ആവശ്യക്കാരിൽ 90 ശതമാനത്തിനും ശസ്‌ത്രക്രിയയുടെ ചെലവ് താങ്ങാനാകുന്നില്ല. ഇതു പരിഗണിച്ച് കോഴിക്കോട്ട് ഓർഗൻ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും എ പി അനിൽകുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
നിലവിൽ 3156 രോഗികൾ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുന്നവരെ വിലയിരുത്താനായി വിശദമായ പ്രോട്ടോക്കോൾ തയ്യാറാക്കും. അവയവദാനം ജീവകാരുണ്യപരമായ കാരണങ്ങളാൽ മാത്രമാണെന്ന് ഉറപ്പുവരുത്താൻ പോസ്റ്റ് ട്രാൻസ്‌പ്ലാന്റ് ഓഡിറ്റുകൂടി നടത്തുമെന്നും മന്ത്രി അറിയിച്ചു.