ആന്റി റേബീസ് വാക്സീൻ അധിക സംഭരണത്തിനുള്ള ഓർഡർ സമയത്തിനു നൽകാതിരുന്നതോടെ സർക്കാരിനു നഷ്ടമാകാൻ പോകുന്നത് 1.60 കോടി രൂപ. 1,42,938 വയ്ൽ വാങ്ങാനുള്ള ഓർഡർ 20 ദിവസത്തോളം വൈകിയതിനാൽ പഴയ വിലയിൽ വാക്സീൻ നൽകാൻ സാധിക്കില്ലെന്നും വയ്‌ലിന് 112 രൂപ അധികം നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു. നിലവിലുള്ള സ്റ്റോക്ക് ഈയാഴ്ച തീരും.
2022–23 വർഷത്തെ ടെൻഡർ പ്രകാരമുള്ള (വയ്‌ൽ ഒന്നിന് 152.46 രൂപ) വാക്സീൻ മുഴുവൻ നൽകിക്കഴിഞ്ഞ ശേഷം, അതേ വിലയ്ക്ക് 1,42,938 വയ്‌ൽ അധികം വേണ്ടിവരുമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വിൻസ് ബയോ പ്രോഡക്ട്സ് കമ്പനിയെ കഴിഞ്ഞ ഒക്ടോബർ 29ന് അറിയിച്ചിരുന്നു. ഡിസംബർ 24നു മുൻപ് പർച്ചേസ് ഓർഡർ നൽകിയാൽ വാക്സീൻ നൽകാമെന്ന് കമ്പനി മറുപടിയും നൽകി. എന്നാൽ സ്റ്റോക്ക് എത്രയുണ്ടെന്നും ചെലവ് എത്രയുണ്ടെന്നും ബോധ്യമില്ലാതെ ഉദ്യോഗസ്ഥർ പിടിപ്പുകേട് തുടർന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. പർച്ചേസ് ഓർഡർ നൽകിയത് ജനുവരി 11നാണ്. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് വൈകി എന്നു മാത്രമാണ് വിശദീകരണം.
കേരളം പ്രതികരിക്കാതിരുന്നതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഓർഡർ എടുത്തുപോയി എന്നും ഇനി കേരളത്തിന് നൽകാൻ വാക്സീൻ ഇല്ലെന്നുമാണ് കമ്പനി അറിയിച്ചത്. പഴയ വിലയ്ക്ക് വാക്സീൻ നൽകാൻ സാധിക്കില്ലെന്നും അടുത്ത സാമ്പത്തികവർഷത്തെ ടെൻഡറിലുള്ള വയ്‌ലിന് 264.60 രൂപ വീതം നൽകേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതായത് മുൻപത്തേതിലും 1.60 കോടി രൂപയെങ്കിലും അധികം നൽകേണ്ടി വരും.
ആന്റി റേബീസ് വാക്സീൻ 3.21 ലക്ഷം വയ്‌ലും പാമ്പുവിഷ പ്രതിരോധ വാക്സീൻ 3.30 ലക്ഷവുമാണ് കേരളം അടുത്ത വർഷത്തേക്കു സംഭരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 6.50 കോടി രൂപയെങ്കിലും അധികം ചെലവഴിക്കേണ്ടിവരുമെന്ന് ചുരുക്കം. വില കുറയ്ക്കാനായി കമ്പനികളോട് ആവശ്യപ്പെട്ട് കാത്തിരിക്കുകയാണ് കോർപറേഷൻ.