ഇരിട്ടി: ആന്ധ്രായിൽ നിന്നും നാഷണൽ പെർമിറ്റ് ലോറിയിൽ 220 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെ കൂട്ടുപുഴയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയ കേസിലെ 2 പ്രതികൾക്ക് 13 വർഷം കഠിനതടവും 1.5 ലക്ഷം പിഴയും ശിക്ഷ വിധിച്ച് വടകര എൻ ഡി പി എസ് സ്‌പെഷ്യൽ കോടതി. കേസിൽ ഒന്നാം പ്രതിയായ മട്ടന്നൂർ കോളാരിയിലെ പുത്തൻപുര വീട്ടിൽ പി.പി. അബ്ദുൾ മജീദ്, രണ്ടാം പ്രതി എടയന്നൂർ സജിന മൻസിലിൽ സി.എം. സാജിർ എന്നിവർക്കാണ് കോടതി 13 വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചത്. മൂന്നാം പ്രതി ചാവശ്ശേരി വെളിയമ്പ്രയിലെ ഷക്കീല മൻസിലിൽ എം. ഷംസീറിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
2021 ഡിസംബർ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. ആന്ധ്രായിൽ നിന്നും നിന്നും നാഷണൽ പെർമിറ്റ് ലോറിയിൽ എത്തിച്ചതായിരുന്നു കഞ്ചാവ്. മറ്റൊരു പിക്കപ്പ് ജീപ്പിൽ ഇവർ കർണ്ണാടകത്തിലേക്കു പോവുകയും ഹുൺസൂരിൽ ഇത് നിർത്തിയിട്ടശേഷം നാഷണൽ പെർമിറ്റ് ലോറിയിൽ ആന്ധ്രയിലേക്ക് പോയി കഞ്ചാവ് കയറ്റി കൊണ്ടുവരികയുമായിരുന്നു. തുടർന്ന് ബംഗളൂരുവിൽ എത്തി ഇതിൽ മറ്റു വസ്തുക്കൾ കയറ്റി വരുന്നതിനിടെ ഹുൺസൂരിൽ നിന്നും പിക്കപ്പ് ജീപ്പ് എടുത്ത് ലോറിയെ പിൻതുടർന്നു. മാക്കൂട്ടം എക്സൈസ് ചെക്ക് പോസ്റ്റ് കഴിഞ്ഞശേഷം ഇതിലേക്ക് മാറ്റിക്കയറ്റുകയായിരുന്നു ലക്‌ഷ്യം. എന്നാൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിനു സമീപം വെച്ച് ഇവർ എക്സൈസ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു.
സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസി. എക്സൈസ് കമ്മീഷണർ ടി. അനിൽകുമാറും സംഘവുമാണ് ഇവരെ പിടികൂടുന്നത്. ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ കണ്ണൂർ അസി. എക്സൈസ് കമ്മീഷണർ ടി. രാഗേഷ് ആണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ ആൻറ് പബ്ലിക് പ്രോസിക്യൂട്ടർ എ. സനൂജ് ആണ് ഹാജരായത്.
previous post