കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണം പാളുന്നുതിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ അനുവദിച്ച 5,000 രൂപ വീതമുള്ള പ്രതിമാസ ധനസഹായം നവംബറിനു ശേഷം വിതരണം ചെയ്തില്ല. സർക്കാർ അടിയന്തര മാർഗം കണ്ടെത്തിയില്ലെങ്കിൽ സാന്പത്തിക വർഷം അവസാനിക്കുന്ന മാർച്ചു വരെ ഇവർക്കു തുക ലഭിക്കില്ല.
ബിപിഎൽ കുടുംബത്തിലെ വരുമാനദായകർ കോവിഡ് ബാധിച്ചു മരിച്ചാൽ ഈ കുടുംബത്തിന് പ്രതിമാസം 5,000 രൂപ വീതം മൂന്നു വർഷത്തേക്കു നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2021 മുതൽ പദ്ധതി സംസ്ഥാനത്തു നടപ്പാക്കി. എന്നാൽ, കഴിഞ്ഞ ബജറ്റിൽ ഇതേ ആവശ്യത്തിന് തുക വകയിരുത്താത്തതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണു തുക അനുവദിച്ചത്.
ജില്ലകളിൽ കളക്ടർമാർ വഴിയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സാന്പത്തിക സഹായം വിതരണം നടത്തിയിരുന്നത്. കഴിഞ്ഞ നവംബർ വരെ വിതരണം ചെയ്യുന്നതിനുള്ള തുകയാണ് അനുവദിച്ചിരുന്നതെന്നു നിയമസഭയിൽ പി.സി. വിഷ്ണുനാഥ്, ടി.ജെ. വിനോദ് എന്നിവർക്കു നൽകിയ മറുപടിയിൽ റവന്യു മന്ത്രി അറിയിച്ചു.
സംസ്ഥാനത്താകെ 5702 കുടുംബങ്ങൾക്കാണ് കോവിഡ് ആശ്രിത ധനസഹായം ലഭിക്കുന്നത്. മാതാപിതാക്കളിൽ വരുമാന ദായകരോ രണ്ടു പേരുമോ മരിച്ചവരുടെ കുട്ടികൾ അടക്കമുള്ള കുടുംബത്തിനാണ് ധനസഹായത്തിന് അർഹതയുള്ളത്. കോഴിക്കോട് ജില്ലയിലാണ് ഇത്തരത്തിൽ ആലംബഹീനരായ കൂടുതൽ കുടുംബങ്ങൾ ഉള്ളത്. 978 പേർക്കാണ് ഇവിടെ ധനസഹായം നൽകിയിരുന്നത്.
തിരുവനന്തപുരത്തു 777 കുടുംബങ്ങൾക്കും ആലപ്പുഴയിൽ 750 പേർക്കുമാണു സഹായം നൽകിവന്നത്. മറ്റു ജില്ലകളിലെ കണക്ക് ചുവടെ: കൊല്ലം- 159, പത്തനംതിട്ട- 36, കോട്ടയം- 460, ഇടുക്കി- 280, എറണാകുളം- 423, തൃശൂർ- 684, പാലക്കാട്- 685, മലപ്പുറം- 652, വയനാട്- 157, കണ്ണൂർ- 197, കാസർഗോഡ്- 148.