പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി ആരോഗ്യമേഖലയെയും രൂക്ഷമായി ബാധിക്കുന്നു. അവശ്യ മരുന്നുകൾക്കായി ജനം നെട്ടോട്ടമോടുകയാണെന്നാണു റിപ്പോർട്ട്. വിദേശനാണ്യ കരുതൽ ശേഖര (ഫൊറക്സ് റിസർവ്)ത്തിന്റെ കുറവ് കാരണം മറ്റു രാജ്യങ്ങളിൽനിന്നു മരുന്നുകൾ ഇറക്കുമതി ചെയ്യാനും കഴിയാത്ത അവസ്ഥയിലാണ്. മരുന്നുകളുടെ ആഭ്യന്തര നിർമാണത്തിന് ഉപയോഗിക്കുന്ന ഫാർമസ്യൂട്ടിക്കൽ സാമഗ്രികൾ ഇറക്കുമതി ചെയ്യാനും പാക്കിസ്ഥാനു നിലവിൽ കഴിയില്ല.
പ്രാദേശിക മരുന്നു നിർമാതാക്കൾ താൽക്കാലികമായി നിർമാണം നിർത്തിവച്ചതോടെ മരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുകയാണ്. മരുന്നുകളുടെയും മറ്റു മെഡിക്കൽ സാമഗ്രികളുടെയും ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയ വരെ ഡോക്ടർമാർ മാറ്റിവയ്ക്കുകയാണ്. ഹൃദയം, കാൻസർ, കിഡ്നി തുടങ്ങി നിർണായക ശസ്ത്രക്രിയകൾക്ക് ആവശ്യമായ അനസ്തെറ്റിക് മരുന്നുകൾ ഇനി കുറഞ്ഞത് രണ്ടാഴ്ചത്തേക്കു കൂടി മാത്രമേ സ്റ്റോക്കുണ്ടാകുകയുള്ളൂ എന്നാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇൻസുലിൻ, ഡിസ്പ്രിൻ, പനഡോൾ തുടങ്ങിയ മരുന്നുകളുടെ ലഭ്യത കുറഞ്ഞുവരികയാണ്.
സ്ഥിതി ഇങ്ങനെ തുടർന്നാൽ ആശുപത്രി തൊഴിലാളികളുടെ ജോലിയെയും ബാധിക്കുമെന്നാണു വിലയിരുത്തൽ. അത് ജനങ്ങളുടെ ബുദ്ധിമുട്ടികൾ വർധിപ്പിച്ചേക്കും.
പാക്കിസ്ഥാനിലെ മരുന്നു നിർമാണത്തിന്റെ 95 ശതമാനവും ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നു വരുന്ന അസംസ്കൃത വസ്തുക്കളെ ആശ്രയിച്ചാണ്. എന്നാൽ ഡോളറിന്റെ ക്ഷാമം കാരണം മിക്ക മരുന്നു നിർമാതാക്കളുടെയും ഇറക്കുമതി സാമഗ്രികൾ കറാച്ചി തുറമുഖത്ത് പിടിച്ചുവച്ചിരിക്കുന്നു.
അതുപോലെ ഇന്ധന വില വർധന, ഗാതാഗതത്തിനുള്ള ചെലവിലെ വർധന, പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഇടിയുന്നത് എന്നിവ കാരണം മരുന്നുകൾ നിർമിക്കാനുള്ള ചെലവും കുത്തനെ കൂടുകയാണെന്നു മരുന്നു നിർമാണ കമ്പനികൾ പറയുന്നു.
നിലവിലെ അവസ്ഥ ഒരു വൻ ദുരന്തമായി പരിണമിക്കുന്നതിനു മുൻപ് സർക്കാർ ഇടപെടണമെന്നു പാക്കിസ്ഥാൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു