ക്ഷേത്രങ്ങളുടെ ഉന്നമനത്തിന് കഴിഞ്ഞ ആറുവർഷം മാത്രം സർക്കാർ 459 കോടിരൂപ സഹായം നൽകിയെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. പ്രളയം–- കോവിഡ് കാലഘട്ടത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സർക്കാർ കൈയയച്ച് സഹായിച്ചു. എന്നിട്ടും, ദേവസ്വങ്ങളുടെ വരുമാനം സർക്കാർ പിടിച്ചെടുക്കുന്നു എന്നതരത്തിൽ ചിലർ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. കൊച്ചിൻ ദേവസ്വം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരെയും പെൻഷൻകാരെയും സഹായിക്കാൻ ഈ വർഷവും സർക്കാർ സഹായം നൽകും.
ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ പണത്തോടൊപ്പം പൊതുജനങ്ങളുടെ സഹായവും ഉപയോഗപ്പെടുത്തണം. വഴിപാടിതര വരുമാനംകൂടി വർധിപ്പിക്കാൻ ശ്രദ്ധചെലുത്തണം. ക്ഷേത്രങ്ങളിൽനിന്നുള്ള വരുമാനം ചോർന്നു പോകാതിരിക്കാൻ നല്ല കരുതൽ വേണം–-മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സംസാരിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ഡോ. എം കെ സുദർശൻ, ബോർഡ് അംഗങ്ങളായി എം ബി മുരളീധരൻ, പ്രേംരാജ് ചൂണ്ടലത്ത് എന്നിവർ സത്യപ്രതിജ്ഞചെയ്‌ത് ചുമതലയേറ്റു. ദേവസ്വം കമീഷണർ ഇൻചാർജ് പി ഡി ശോഭന സത്യവാചകം ചൊല്ലിക്കൊടുത്തു.