പൊതുഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാനത്ത് നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിഫറന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മോഹൻ അഖിലേന്ത്യാ കലാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന നിലയിൽ ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി കലാമേള സംഘടിപ്പിക്കാൻ ഡിഫറന്റ് ആർട്ട് സെന്റർ ഉചിതമായ വേദിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, നാഷണൽ ട്രസ്‌റ്റ് ജോയിന്റ് സെക്രട്ടറി കെ ആർ വൈദീശ്വരൻ, ഡിഫറന്റ് ആർട്ട് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഗോപിനാഥ് മുതുകാട്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ സംസാരിച്ചു. ബംഗളൂരുവിൽ നിന്നെത്തിയ മിറാക്കിൾ ഓൺ വീൽസ് സംഘത്തിന്റെ വീൽചെയർ നൃത്തത്തോടെയാണ് പരിപാടി ആരംഭിച്ചത്.
കാഴ്‌ച പരിമിതി നേരിടുന്ന ചെന്നൈ സ്വദേശി ജ്യോതികല തിരുവിതാംകൂറിന്റെ ദേശീയ ഗാനമായിരുന്ന വഞ്ചീശമംഗളം ആലപിച്ചു. ജ്യോതികലയെ മുഖ്യമന്ത്രി ആദരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭിന്നശേഷി കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു.