നേപ്പാളിലെ മിന്നൽപ്രളയം: കേരളത്തിൽ നിന്നുള്ള 35 അംഗ സംഘം സുരക്ഷിതർ

പയ്യന്നൂർ: കേരളത്തിൽ നിന്നും മിന്നൽ പ്രളയമുണ്ടായ നേപ്പാളിലേക്ക് വിനോദയാത്രക്ക് പോയ 35 അംഗ മലയാളി സംഘം സുരക്ഷിതർ. കാഞ്ഞങ്ങാട്ടെ ട്രാവൽ ഏജൻസി വഴി വിനോദയാത്രയ്ക്ക് പോയവരാണ് സുരക്ഷിതരാണെന്ന വിവരം ലഭിച്ചത്.കാസർഗോഡ് ജില്ലയിൽ നിന്നുള്ള അഞ്ചു പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ടു പേരുമൊഴികെ മറ്റുള്ളവരെല്ലാം കോട്ടയം എറണാകുളം ജില്ലയിൽ നിന്നുള്ളവരാണെന്ന് പയ്യന്നൂർ സ്വദേശിനിയും പരിയാരത്ത് താമസിക്കുന്ന കടന്നപ്പള്ളി ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ ടി.വി. ദീപ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ദീപികയോട് പറഞ്ഞു.
മിന്നൽ പ്രളയത്തിന് തൊട്ടു മുമ്പായിരുന്നു വിനോദയാത്രാസംഘത്തിന്റെ രണ്ട് ടെമ്പോ ട്രാവലറുകൾ കടന്നുപോയത്. എങ്ങും ഭീതിനിറഞ്ഞ അന്തരീക്ഷമായിരുന്നു. മുന്നോട്ടു പോകാനാകാതെ മാർഗതടസങ്ങളായിരുന്നു. വിവരമറിഞ്ഞതോടെ വിനോദ യാത്രാസംഘവും ഭയപ്പാടിലായി. വനത്തിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെ രാത്രി മുഴുവൻ ജീവൻ കൈയിൽ പിടിച്ചുള്ള യാത്രയിലായിരുന്നു.
നേപ്പാളിൽ നിന്നയച്ച ലൊക്കേഷനും വിവരങ്ങളും വി. കുഞ്ഞികൃഷ്ണൻ എംഎൽഎ നൽകിയതിനെ തുടർന്ന് മുഖ്യമന്ത്രി എംബസിയുമായി ബന്ധപ്പെട്ടിരുന്നു. ഇന്ന് രാവിലെ ആയപ്പോഴാണ് ആശ്വാസമായത്. ഇപ്പോൾ വിനോദ കേന്ദ്രത്തിലേക്കുള്ള യാത്രയിലാണെന്നും തങ്ങളെല്ലാം സുരക്ഷിതരാണെന്നും 29 ന് ഗോരഖ്പുരിലേക്കുള്ള വിമാനത്തിൽ തിരിച്ചു വരുമെന്നും ദീപ പറഞ്ഞു.




